തുടർച്ചയായ മൂന്നാമത്തെ ആഴ്‌ചയിലും ക്രൂഡോയിൽ വില ഉയർന്നു. വിതരണം കുറഞ്ഞതും ഡിമാന്റ് വര്‍ധിച്ചതുമാണ് വില വർധനവിന്റെ കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. നിലവിൽ പത്ത് മാസത്തെ ഉയർന്ന വിലയായ ബാരലിന് 94 ഡോളര്‍ നിലവാരത്തിലാണ് ക്രൂഡ് ഓയിൽ വ്യാപാരം നടക്കുന്നത്. ഈയാഴ്ച മാത്രം മൂന്നു ശതമാനംവരെ വര്‍ധന രേഖപ്പെടുത്തി. ഓഗസ്റ്റിലാകട്ടെ 15 ശതമാനം കുതിപ്പാണുണ്ടായത്. ചൈനയിൽ നിന്ന് ഡിമാൻഡ് വര്‍ധനവുണ്ടാകുമെന്ന വിലയിരുത്തലാണ് വര്‍ധനവിന് പിന്നില്‍.
അതിനിടെ വിതരണം കുറച്ച് ഡിമാന്റ് കൂട്ടാനുള്ള നടപടികളുമായി പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് മുന്നോട്ട് പോകുന്നതിനാൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഇനിയും ഉയരാനാണ് സാധ്യത. ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തില്‍ ബാരലിന് 82 ഡോളര്‍ നിലവാരത്തിലായിരുന്നു വില. ജൂണില്‍ 70 ഡോളിലേക്ക് കൂപ്പുകുത്തുകയും ചെയ്തിരുന്നു.പിന്നീട് ഓഗസ്റ്റ് 23ന് രേഖപ്പെടുത്തിയ 82 ഡോളറില്‍നിന്ന് 94 ഡോളറിലേക്ക് തുടര്‍ച്ചയായി വില ഉയരുകയായിരുന്നു. പ്രതിദിനം 33 ലക്ഷം ബാരലിന്റെ കുറവ് ഉണ്ടാകുമെന്നാണ് ഒപെകിന്റെ വിലയിരുത്തല്‍. പ്രതിദിനം 18 ലക്ഷം ബാരലിന്റെ അധിക ആവശ്യകത ഉണ്ടാകുമെന്നാണ് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി കണക്കുകൂട്ടുന്നത്.