തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് നാളെ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. നാളെ രാവിലെ ഹാജരാകാൻ കസ്റ്റംസ് അദ്ദേഹത്തോട് ആവശ്യപ്പെട്ടതായാണ് കസ്റ്റംസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഡോളര്‍ അടങ്ങിയ ബാഗ് പ്രതികള്‍ക്ക് കൈമാറിയെന്ന ഗുരുതര ആരോപണമാണ് സ്പീക്കര്‍ക്കെതിരെയുള്ളത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തുമാണ് ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസിൽ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്ന മൊഴി നൽകിയത്.
കസ്റ്റഡിയിൽ കഴിയുന്ന സ്വപ്നയും സരിത്തും കസ്റ്റംസിന് നൽകിയ മൊഴിയിൽ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് പുറമെ പല പ്രമുഖരുടേയും പേരുണ്ടായിരുന്നു. മജിസ്ട്രേറ്റിന് മുന്നിൽ ഇതേ മൊഴി ആവര്‍ത്തിച്ചതോടെ നോട്ടീസ് നൽകി വിളിച്ചുവരുത്താൻ കസ്റ്റംസ് തീരുമാനിക്കുകയായിരുന്നു.
സരിത്തിനെയും സ്വപ്നയേയും പുറത്തെ ഒരു ഫ്ലാറ്റിലേക്ക് സ്പീക്കര്‍ വിളിച്ചുവരുത്തി ഡോളര്‍ അടങ്ങിയ കൈമാറിയെന്നും, അവരോട് കോണ്‍സുലേറ്റ് ജനറൽ ഓഫീസിലേക്ക് എത്തിക്കാൻ സ്പീക്കര്‍ നിര്‍ദ്ദേശിച്ചു എന്നും, ഇതുപ്രകാരം ഇരുവരും ബാഗ് കോണ്‍സുലേറ്റ് ജനറൽ ഓഫീസിൽ എത്തിച്ചു എന്നുമാണ് കസ്റ്റംസിന് ലഭിച്ച മൊഴി.