ദില്ലി ; മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള നടപടിക്രമങ്ങളും മന്ത്രിമാരെ തീരുമാനിക്കുന്നതിനുള്ള ചർച്ചകളും രാജ്യതലസ്ഥാനത്തു പുരോഗമിക്കുന്നു. വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനിലാണു നരേന്ദ്ര മോദിയുടെയും മറ്റു മന്ത്രിമാരുടെയും സത്യപ്രതിജ്ഞ. കേരളത്തിൽനിന്നുള്ള ഏക ബിജെപി എംപി സുരേഷ് ഗോപിയോടു ദില്ലിയിലെത്തണമെന്നു നരേന്ദ്ര മോദി നേരിട്ട് അറിയിച്ചു. എത്രയും വേഗം ദില്ലിയിലെത്തണമെന്ന് മോദി പറഞ്ഞതായും നരേന്ദ്ര മോദിയും അമിത് ഷായും പറയുന്നത് അനുസരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിക്കു കാബിനറ്റ് റാങ്കോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനമോ കിട്ടുമെന്നാണു കേൾക്കുന്നത്.കേന്ദ്രമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ നിയുക്ത എംപി സുരേഷ് ഗോപി തന്റെ സിനിമാ തിരക്കുകൾ കേന്ദ്ര നേതൃത്വ അറിയിച്ചിരുന്നു. 4 സിനിമകളിൽ കരാറിലേർപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രമന്ത്രിയായാൽ ഈ സിനിമകൾ മുടങ്ങുമോയെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞെന്നാണു വിവരം.
പുതിയ എൻഡിഎ സർക്കാരിൽ ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകൾ ബിജെപി തന്നെ കൈവശം വയ്ക്കുമെന്നാണു സൂചന. പ്രത്യയശാസ്ത്രപരമായി പാർട്ടി പ്രാധാന്യം കൽപിക്കുന്ന വിദ്യാഭ്യാസ, സാംസ്കാരിക വകുപ്പുകളും സഖ്യകക്ഷികൾക്കു നൽകാൻ സാധ്യത കുറവാണ്. രാഷ്ട്രപതിഭവനിലെ ചടങ്ങിൽ ബിജെപിയുടെയും മറ്റു ഘടകക്ഷികളുടെയും മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

