തൃശൂർ: ചാലക്കുടിയിൽ വീണ്ടും ചുഴലിക്കാറ്റ്. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പടിഞ്ഞാറേ ചാലക്കുടിയിലും, മുരിങ്ങൂരിലുമായിരുന്നു ശക്തമായ കാറ്റ് വീശിയത്. ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിലായാണ് കാറ്റ് ആഞ്ഞടിച്ചത്. രാവിലെയോടെയായിരുന്നു സംഭവം നടന്നത്. കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകളും തകർന്ന് വീണിട്ടുണ്ട്. ഇതേ തുടർന്ന് പ്രദേശങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടു.
പ്രളയത്തിന് ശേഷം ഇത് നാലാം തവണയാണ് ചാലക്കുടിയിൽ ചുഴലിക്കാറ്റ് വീശുന്നത്. ഈ വർഷം ജനുവരിയിലും ചാലക്കുടിയിൽ ചുഴലിക്കാറ്റ് വീശിയിരുന്നു. ചാലക്കുടി ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്തായിരുന്നു കാറ്റ് വീശിയിരുന്നത്. അതിന് മുൻപ് രണ്ട് തവണ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്.

