Wednesday, May 15, 2024
spot_img

ഇലക്ഷന്‍ തന്ത്രം കൊളളാല്ലോ സഖാക്കളേ! ഗായത്രി എസ് നായരെന്ന സഖാവിനെന്തിനാണ് ജാതി വാല്‍, സഖാവിനെന്തിനാ ജാതിവാല്‍ എന്ന് ചോദിക്കാന്‍ ഇരട്ടച്ചങ്കുള്ള ഒരാളുപോലും ഇല്ലേ, ഇടതു പക്ഷത്തില്‍; പരിഹാസവുമായി ദളിത് ആക്ടിവിസ്റ്റ് മൃദുല ദേവി

ജാതിയും മതവും ബാധകമല്ലാത്ത പാര്‍ട്ടി എന്ന് അവകാശപ്പെടുമ്പോഴും വ്യക്തമായ ജാതിവാദി പാര്‍ട്ടിതന്നെയാണിത് എന്ന് തെളിയിക്കുകയാണ് ഇടതുപക്ഷമെന്ന് ദളിത് ആക്ടിവിസ്റ്റ് മൃദുല എസ് ദേവി. വിഗ്രഹങ്ങള്‍ ഉടയാനും പാടില്ല, അവകാശപ്പെടുന്ന ജനാധിപത്യവാദം പൊളിയുന്നത് മറയ്ക്കുകയും വേണം എന്ന ഇരട്ടത്താപ്പ് പാടില്ല. . ജാതി തിരിച്ചു തന്നെയാണ് ഇന്ത്യയില്‍ വോട്ടിന്റെ രസതന്ത്രം പോകുന്നത് എന്ന് ആര്‍ക്കാണ് അറിയാത്തത്. ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ ചേരയുടെ നടുത്തുണ്ടം തന്നെ തിന്നണം.ഈ കുട്ടിക്ക് വേണ്ടി പാര്‍ട്ടി നടുത്തുണ്ടം തിന്നുന്നത് ഇലക്ഷന് തന്ത്രം ആയി കാണാന്‍ നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ ഡക്കറേഷന്‍ ഒന്നും വേണ്ട ജാതിവാദിപ്പാര്‍ട്ടി തന്നെയാടോ നിങ്ങളുടെ പാര്‍ട്ടിയുമെന്നാണ് മൃദുല കുറിച്ചിരിയ്ക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:

സഖാവിനെന്തിനാ ജാതിവാല് എന്ന് ചോദിക്കാന്‍ ഇരട്ടച്ചങ്കുള്ള ഒരാളുപോലും ഇല്ലേ ഇടതു പക്ഷത്തില്‍. അതോ ആ കുട്ടിയുടെ ന്യായീകരണ വീഡിയോ കണ്ടു എല്ലാവരും വീണുപോയോ.ആ വീഡിയോയിലെ വിശദീകരണം കൊണ്ട് ജാതി പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയല്ല എന്ന ഇമേജ് ഉണ്ടാക്കാം എന്ന് പാര്‍ട്ടി വിശ്വസിക്കുന്നുണ്ടോ.

പ്രസ്തുത സ്ഥാനാര്‍ത്ഥി അന്താരാഷ്ട്ര തലത്തില്‍ പോയി സംസാരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം ഉണ്ട്. ജാതിവാല്‍ മഹിമ സാംസ്‌കാരിക മൂലധനം എന്ന നിലയില്‍ അഭിരമിക്കാന്‍ കൊണ്ട് നടക്കരുതെന്ന് ആ കുട്ടിക്കെന്താണ് ഇത്രയും കാലമായി തോന്നി തിരുത്തല്‍ വരുത്താഞ്ഞത്. ഉത്തരം സിംപിള്‍. ജാതി ഒരു ദീര്‍ഘകാല നിക്ഷേപം ആണെന്ന് ആ കുട്ടിക്ക് നന്നായി അറിയാം. . ഏറെക്കാലം പാര്‍ട്ടി ഓഫീസില്‍ വളര്‍ന്ന കുട്ടിക്ക് മറ്റാരേക്കാളും കൂടുതലായി പാര്‍ട്ടിയുടെ ‘വിപ്ലവ വീര്യം ‘ അറിയാവുന്നതാണല്ലോ

എന്നിട്ടും മുതിര്‍ന്ന സഖാക്കള്‍ എന്തുകൊണ്ടാണ് നമ്മുടെ പാര്‍ട്ടിയിലെ അംഗങ്ങള്‍ക്ക് ജാതിവാല്‍ വേണ്ട എന്ന് കുട്ടിയേയും, അവരുടെ മാതാപിതാക്കളെയും നവീകരിക്കാതിരുന്നത്. തലങ്ങും, വിലങ്ങും ബുദ്ധിജീവികളാല്‍ നയിക്കപ്പെടുന്ന പാര്‍ട്ടിക്ലാസുകള്‍ നടത്തുന്നവരല്ലേ നിങ്ങള്‍. ജാതിപ്പേരുണ്ടാക്കുന്ന ഉച്ചനീചത്വങ്ങള്‍ പരിപ്പുവട എന്ന പേര് പോലൊരു പലഹാരത്തിന്റെ പേരല്ല എന്നും അതുണ്ടാക്കുന്ന വിഭാഗീയത ഇന്ത്യയുടെ നെഞ്ചില്‍ ആഴത്തില്‍ സാംസ്കാരികമായി മുറിവുണ്ടാക്കുന്നു എന്നുള്ളത് നിങ്ങള്‍ ക്കാര്‍ക്കും അറിയാത്തകാര്യമല്ല.എന്നിട്ടും ഒരു നിക്ഷേപം എന്ന നിലയില്‍ ജാതിയുടെ ‘മഹിമ’ നന്നായറിയാവുന്നതുകൊണ്ടാണല്ലോ നിങ്ങളാരും ആ കുട്ടിയെ തിരുത്താന്‍ മുതിരാതിരുന്നത്. . എന്ത് കൊണ്ട് കമ്മ്യൂണിസ്റ്റു പ്രത്യയശാസ്ത്രം അരച്ച്‌ കലക്കി കുടിച്ച,ജാതി,വര്‍ഗ്ഗ,വര്‍ണ , വംശീയ വിവേചനങ്ങള്‍ക്കെതിരെ പോരാടുന്ന മാതാപിതാക്കള്‍ ജാതി വാല് കുട്ടിക്ക് ചാര്‍ത്തിക്കൊടുത്തു.

ഇന്ത്യയുടെ സാമൂഹിക, സാംസ്‌കാരിക, സാമ്ബത്തിക മൂലധനം എന്ന നിലയില്‍ ജാതിയുടെ പ്രാധാന്യം അവര്‍ക്കു തിരിച്ചറിയാം. എനിക്കുമറിയാം.നിങ്ങള്‍ക്കുമറിയാം. നടന്റെ വിഷയത്തില്‍ എന്നെ നാലുപാട് നിന്നും ആഞ്ഞടിച്ച്‌ ആള്‍ക്കൂട്ട വിചാരണ ചെയ്ത ഇടതുപക്ഷ സൈബര്‍ സഖാക്കളേ. ഇപ്പോള്‍ എന്താണ് മോബ് ലിഞ്ചിങ്, പെണ്‍കുട്ടിയുടെ ഫോട്ടോ ഇട്ടു അവമതിക്കുന്നു എന്നൊക്കെ നിങ്ങള്‍ കള്ളക്കണ്ണീര്‍ ഒഴുക്കുന്നത് .

എന്റെ ഫോട്ടോ നിങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ നിങ്ങള്‍ പോസ്റ്റ്‌ ചെയ്തവരല്ലേ. അതെന്താ എനിക്ക് ജാതിവാല്‍ ഇല്ലാഞ്ഞത് കൊണ്ടാണോ എന്നെ അവമതിക്കാം, സ്വന്തം കുഞ്ഞുങ്ങളെ വിമര്ശിക്കരുത് എന്ന നയം എടുക്കുന്നത്.

നിങ്ങള്‍ക്കിതൊക്കെ പാര്‍ട്ടി സ്പിരിറ്റില്‍ കണ്ടാല്‍ പോരേ. അതല്ലേ അതിന്റെ ന്യായവും. ഇനി അതിന് കഴിയാതെ എന്നെ ഭള്ളു പറയാന്‍ വന്നാല്‍ എനിക്കുമറിയാം അത് പറയാന്‍.
‘കടക്ക്‌ പുറത്ത് ‘

Related Articles

Latest Articles