സംസ്ഥാനത്ത് വീണ്ടും ഇരുട്ടടിയുമായി കെഎസ്ഇബി എത്തുന്നു. വൈദ്യുതി നിരക്കിനോടൊപ്പം സർചാർജ് കൂടി ഈടാക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. ഒരു യൂണിറ്റിന് 9 പൈസ നിരക്കിലായിരിക്കും സർചാർജ് ഈടാക്കുന്നത്. എന്നാൽ ആയിരം വാട്സ് വരെ കണ്ക്ടഡ് ലോഡ് ഉള്ളതും, പ്രതിമാസം 40 യൂണിറ്റ് താഴെ ഉപഭോഗം ഉള്ളതുമായ ഗാർഹിക ഉപഭോക്താക്കളെയും സർചാർജ് നൽകുന്നതിൽ നിന്ന് ഒഴിവാക്കിയതായി കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.
കെഎസ്ഇബി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനെ സർചാർജ് ഈടാക്കുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സമീപിച്ചിരുന്നു. തുടർന്ന് 2023 ഫെബ്രുവരി 1 മുതൽ മെയ് 31 വരെ സർചാർജ് ഈടാക്കുന്നതിനായി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിട്ടു. ഇതോടെ, നാല് മാസത്തെ സർചാർജാണ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കുക. വൈദ്യുതി വാങ്ങുന്നതിനായി അധികം ചെലവായ 87.07 കോടി രൂപയാണ് കെഎസ്ഇബി ഇതിലൂടെ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത്.