തിരുവനന്തപുരം: വിമാനത്താവളത്തിൽ നയതന്ത്ര ബാഗ് വഴി മതഗ്രന്ധങ്ങൾ, ഈന്തപ്പഴം എന്നിവ എത്തിയതിൽ കസ്റ്റംസ് പ്രത്യേക സംഘം വിശദമായ അന്വേഷണം തുടങ്ങി. കേസിൽ ആരെയും പ്രതിയാക്കിയില്ലെങ്കിലും കോൺസുലേറ്റ് ജീവനക്കാരിൽ നിന്നടക്കം സാക്ഷി മൊഴികൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി ആവശ്യമെങ്കിൽ കേന്ദ്ര അനുമതി തേടും.
കസ്റ്റംസ് ആക്ട്, ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേൻ ആക്ട് തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പരിശോധന. 250 ഖുർആൻ കെട്ടുകൾ കോൺസുലേറ്റിൽ എത്തിയെങ്കിലും 32എണ്ണം മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. ബാക്കി വരുന്ന ഖുർആൻ എവിടെ എന്നതിൽ കൃത്യമായ വിശദീകരണം നൽകേണ്ടത് കോൺസുലേറ്റ് ആണ്. ഇതിനായി ആദ്യം കോൺസുലേറ്റിലെ ജീവനക്കാരുടെ സാക്ഷിമൊഴികൾ രേഖപ്പെടുത്തും.
ഇതിനോടൊക്കെ ഒപ്പം തന്നെ യുഎഇ കോണ്‍സുലേറ്റ് സംസ്ഥാനത്തെ അനാഥാലയങ്ങളില്‍ വിതരണം ചെയ്ത ഈന്തപ്പഴത്തിന്‍റെ കണക്ക് ആവശ്യപ്പെട്ട് കസ്റ്റംസ് സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിക്ക് നോട്ടീസ് നല്‍കി കഴിഞ്ഞു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു സാമൂഹ്യക്ഷേമ വകുപ്പ് ഈന്തപ്പഴ പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത്ത്.