ബെർലിൻ: സ്വാതന്ത്ര്യ സമരത്തിന്റെ അഗ്നി ജ്വാല ഭാരതമാകെ ജ്വലിപ്പിച്ച ധീരദേശാഭിമാനി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മദിനത്തോടനുബന്ധിച്ച് മകൾക്ക് വിരുന്നൊരുക്കി ജർമനിയിലെ ഇന്ത്യൻ എംബസി.
നേതാജിയുടെ ജന്മദിനത്തോടനുബന്ധിച്ച് മകൾ അനിത ബോസിനെയും കുടുംബത്തെയും ജർമ്മനിയിലേക്ക് ഇന്ത്യൻ എംബസി ക്ഷണിക്കുകയായിരുന്നു.
എംബസിയുടെ ഗസ്റ്റ് ബുക്കിൽ ഒപ്പിട്ട അനിതയും കുടുംബവും ‘ജയ്ഹിന്ദ്’ എന്നു കുറിച്ചിട്ടുമുണ്ട്. മാത്രമല്ല ഗസ്റ്റ് ബുക്കിലെ ഈ പേജിന്റെ ചിത്രം ഇന്ത്യൻ എംബസി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്ന് തുടച്ചു നീക്കാൻ പട പൊരുതിയ ധീര ദേശാഭിമാനിയാരുന്നു അദ്ദേഹം. ബ്രിട്ടീഷുകാരുടെ കാൽക്കൽ കിടന്ന് ജീവിക്കുന്ന സ്വാതന്ത്ര്യമല്ല ഭാരതത്തിന് വേണ്ടത്, പൂർണ്ണ സ്വരാജ്യസ്വാതന്ത്ര്യമാണ് വേണ്ടതെന്ന് ബ്രിട്ടീഷ് സർക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്ന പോരാളിയായിരുന്നു.
1897 ജനുവരി ഇരുപത്തി മൂന്നാം തിയതി ജാനകിനാഥ ബോസിന്റെയും പ്രഭാവതി ദേവിയുടേയും പതിനാലു മക്കളിൽ ഒമ്പതാമനായാണ് സുഭാഷ് ചന്ദ്ര ബോസ് ജനിക്കുന്നത്. കൽക്കട്ടയിലെ കട്ടക്കിലായിരുന്നു നേതാജിയുടെ ജനനം. എന്നാൽ നേതാജിയുടെ മരണം ഇന്ന് ദുരൂഹമായി തുടരുന്ന ഒന്നാണ്.
അദ്ദേഹത്തിന്റെ ജന്മവാർഷികത്തിന്റെ ഭാഗമായി രാജ്യത്ത് ഒരു വർഷം നീളുന്ന പരിപാടികൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. കൂടാതെ ജന്മദിനത്തോടനുബന്ധിച്ച് ജനുവരി 24 മുതൽ തുടങ്ങാറുള്ള റിപ്പബ്ലിക് ദിനാഘോഷങ്ങൾ 23 മുതൽ ആരംഭിച്ചു. ഇന്ന് വൈകിട്ട് ആറിന് ഇന്ത്യാ ഗേറ്റിൽ നേതാജിയുടെ ഹോളോഗ്രാം പ്രതിമയുടെ അനാച്ഛാദനം പ്രധാനമന്ത്രി നിർവഹിക്കും. 28 അടി ഉയരത്തിലാണ് നേതാജിയുടെ പ്രതിമ ഒരുങ്ങുന്നത്. പ്രതിമയ്ക്ക് 6 അടി വീതിയും ഉണ്ടായിരിക്കും.

