കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയുടെ സമീപം തൂങ്ങി മരിച്ച വിശ്വനാഥൻ എന്ന വനവാസി യുവാവിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയിലേക്ക് കടക്കും. ആശുപത്രി പരിസരത്ത് ആൾ കൂട്ടം വിശ്വനാഥനെ ചോദ്യം ചെയ്തതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ആൾക്കൂട്ട വിചാരണയും മർദ്ദനവും നടന്നിട്ടുണ്ടെന്നാണ് ഇയാളുടെ കുടുംബത്തിന്റെ ആരോപണം. ഈ വിഷയം അന്വേഷണ സംഘം വിശദമായി പരിശോധിക്കും.
കോഴിക്കോട് മെഡിക്കൽ കോളേജിന്റെ സമീപ പ്രദേശത്താണ് വിശ്വനാഥനെന്ന വനവാസി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പണവും മൊബൈൽ ഫോണും അടക്കം മോഷ്ടിച്ചു എന്ന് ആരോപിച്ച് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നു. ഇല്ലാത്ത കുറ്റം ആരോപിച്ചതില്‍ വിശ്വനാഥന് ദേഷ്യവും സങ്കടവും ഉണ്ടായിരുന്നുവെന്നും അതിനുശേഷമാണ് ആശുപത്രിയിൽ നിന്ന് കാണാതായതും പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതെന്നുമാണ് കുടുംബം ആരോപിക്കുന്നത്