Sunday, June 2, 2024
spot_img

തൃശ്ശൂരിലെ വനവാസി കുട്ടികളുടെ മരണം; തേന്‍ ശേഖരിക്കുന്നതിനിടെയുണ്ടായ അപകടമോ? പോലീസ് അന്വേഷണം ആരംഭിച്ചു; പോസ്റ്റ്മോർട്ടം ഇന്ന്

തൃശ്ശൂർ: വെള്ളിക്കുളങ്ങര ശാസ്താംപൂവം വനവാസി കോളനിയിലെ രണ്ട് കുട്ടികളുടെ മരണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. തേന്‍ ശേഖരിക്കുന്നതിനിടെയുണ്ടായ അപകടമാണെന്ന് പോലീസ് സംശയിക്കുന്നു. രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായ ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂയെന്ന് തൃശ്ശൂർ റൂറല്‍ എസ്പി അറിയിച്ചു. കോളനിയിലെ കാടന്‍ വീട്ടില്‍ സുബ്രന്റെ മകന്‍ സജി കുട്ടന്‍ (16), രാജശേഖരന്റെ മകന്‍ അരുണ്‍ കുമാര്‍ (8) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് രണ്ടുപേരുടെയും മൃതദേഹം കോളനിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയത്. തേന്‍ ശേഖരിക്കുന്ന സ്ഥലത്ത് മരത്തിന് താഴെയായിരുന്നു മൃതദേഹങ്ങള്‍ കിടന്നിരുന്നത്. തേന്‍ ശേഖരിക്കുന്നതിനിടെ ഇരുവരും താഴെ വീണതാകാം എന്നാണ് നിഗമനം. അരുണ്‍കുമാറിന്റെ മൃതദേഹത്തിന് സജിയുടേതിനേക്കാള്‍ പഴക്കമുണ്ട്. അപകടം നടന്ന ഉടനെ അരുണ്‍ കുമാര്‍ മരിച്ചതായും പരിക്കേറ്റ സജി കുട്ടന്‍ പിന്നീട് മരിച്ചതായുമാണ് പോലീസ് കണക്കാക്കുന്നത്.

ഈ മാസം രണ്ടാം തീയതി രാവിലെ 10 മുതലാണ് ഇരുവരെയും കാണാതായത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ടു വരെ കോളനിക്കാര്‍ സ്വന്തംനിലയില്‍ അന്വേഷണം നടത്തിയിരുന്നു. പിന്നീടാണ് വെള്ളിയാഴ്ച രാവിലെ വെള്ളിക്കുളങ്ങര പോലീസില്‍ പരാതിയുമായി എത്തിയത്. വെള്ളിയാഴ്ച തന്നെ പോലീസും വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ജില്ലാ ഭരണകൂടത്തെയും ജില്ലാ പോലീസ് സൂപ്രണ്ടിനെയും വിവരം അറിയിക്കുകയായിരുന്നു.

പോലീസ്, ഫോറസ്റ്റ്, വി.എസ്.എസ് എന്നിവയിലെ 100 അധികം പേര്‍ എട്ട് സംഘങ്ങളായി തിരിഞ്ഞു അന്വേഷണം ആരംഭിച്ചു. തുടർന്ന് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

Related Articles

Latest Articles