ലോസ് ഏഞ്ചലസ് : സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 95-ാമത് ഓസ്‌കര്‍ പുരസ്‌കാരപ്രഖ്യാപനം ഈ മാസം 13നാണ് നടക്കുന്നത്. ഇന്ത്യയിലെ എല്ലാ സിനിമ ആസ്വാദകരും ഏറെ ആവേശത്തോടും പ്രതീക്ഷയോടുമാണ് പുരസ്‌കാര പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. അതിന്റെ പ്രധാനകാരണം രാജമൗലി ചിത്രം ആര്‍.ആര്‍.ആറിന്റെ ഓസ്കാർ സാന്നിധ്യം തന്നെയാണ്. എന്നാൽ ഇത്തവണത്തെ ഓസ്‌കര്‍ പ്രഖാപന ചടങ്ങിൽ ഇന്ത്യക്ക് അഭിമാനിക്കാവുന്ന മറ്റൊരാളുടെ സാന്നിധ്യം കൂടിയുണ്ട്. ഓസ്‌കര്‍ പുരസ്‌കാരവേദിയില്‍ ചടങ്ങുകള്‍ നയിക്കുന്ന അവതാരകരില്‍ ഒരാളായി എത്തുന്നത് ഇന്ത്യയുടെ അഭിമാനമായ ബോളിവുഡ് നടി ദീപികാ പദുക്കോണാണ്.
കഴിഞ്ഞദിവസം ഓസ്‌കർ പുരസ്‌കാര ചടങ്ങിലെ അവതാരകരുടെ പട്ടിക അക്കാദമി പുറത്തുവിട്ടിരുന്നു. അതിലൂടെയാണ് ഇന്ത്യയുടെ അഭിമാനമായ ദീപിക പദുക്കോണും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെന്ന് പുറംലോകം അറിയുന്നത്. ദീപിക പദുകോണിനെ കൂടാതെ 16 പേരാണ് പുരസ്കാരച്ചടങ്ങിൽ അവതാരകരായുണ്ടാവുക. റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെന്‍ ക്ലോസ്, ജെന്നിഫര്‍ കോനെല്ലി, അരിയാന ഡിബോസ്, സാമുവല്‍ എല്‍ ജാക്സണ്‍, ഡ്വെയ്ന്‍ ജോണ്‍സണ്‍, മൈക്കല്‍ ബി ജോര്‍ഡന്‍, ട്രോയ് കോട്സൂര്‍, ജോനാഥന്‍ മേജേഴ്സ്, മെലിസ മക്കാര്‍ത്തി, ജാനെല്‍ മോനെ, സോ സാല്‍ഡാന, ക്വസ്റ്റ്ലോവ്, ഡോണി യെന്‍ എന്നിവരാണ് പുരസ്‌കാര ചടങ്ങിനെ നയിക്കുന്ന മറ്റ് താരങ്ങള്‍.