ദില്ലി: ഉത്തരേന്ത്യ വെന്തുരുകുന്നു. ഞായർ ദില്ലിയിലും ഉത്തര്‍പ്രദേശിലും രേഖപ്പെടുത്തിയത് 49 ഡിഗ്രിക്ക് മുകളില്‍ താപനില. കേരളമടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ മഴ ലഭിക്കുമ്പോഴാണ് സംസ്ഥാനങ്ങള്‍ അതികഠിനമായ ചൂടിലൂടെ കടന്നുപോകുന്നത്.സാധാരണ മേയ്, ജൂണ്‍ മാസങ്ങള്‍ ഡല്‍ഹിയില്‍ കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. എന്നാല്‍ മേയ് പകുതിക്ക് തന്നെ എക്കാലത്തേയും റെക്കോര്‍ഡ് ഭേദിച്ച് ചൂട് രേഖപ്പെടുത്തിയത്.
ദില്ലിയിലെ സഫ്ദര്‍ജംഗില്‍ 45.6 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. എന്നല്‍ മുങ്കേഷ്പുരില്‍ 49.2 ഡിഗ്രിയും നജാഫ്ഘട്ടില്‍ 49.1 ഡിഗ്രിയും താപനില രേഖപ്പെടുത്തി. സഫ്ദര്‍ജംഗില്‍ ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂടാണിത്.രാജസ്ഥാനിലെ ചുരു, പിലാനി എന്നിവിടങ്ങളില്‍ യഥാക്രമം 47.9 ഡിഗ്രിയും 47.7 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി. ശ്രീ ഗംഗാനഗര്‍, ഝാന്‍ഡി എന്നിവിടങ്ങളില്‍ 47.6 ഡിഗ്രിയും നര്‍നൗളില്‍ 47.5 ഡിഗ്രിയും ഖജുവഹോയിലും നൗഗോംഗിലും 47.4 ഡിഗ്രിയും ഹിസാറില്‍ 47.2 ഡിഗ്രിയും ചൂട് അനുഭവപ്പെട്ടു.
ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലെ ബുന്ദേല്‍ഖാന്ദില്‍ ഇന്നലെ 49 ഡിഗ്രി താപനില രേഖപ്പെടുത്തി. മേയ് മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. 1994 മേയ് 31ന് രേഖപ്പെടുത്തിയ 48.8 ഡിഗ്രിയാണ് ഇതിനു മുന്‍പ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില. ഹിമാചല്‍ പ്രദേശ്, ഹരിയാന, ദില്ലി , ജമ്മു കശ്മീര്‍, ലഡാക്, ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ബിഹാര്‍ എന്നിവിടങ്ങളിലെല്ലാം പതിവിലും 5.1 ഡിഗ്രി താപനില ഉയര്‍ന്നു.