ദില്ലി: കേന്ദ്രം നിര്‍ദേശിച്ച അക്കൗണ്ടുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍. പ്രകോപനപരവും വിഭാഗീയവുമായ പ്രതികരണങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പട്ടികയിലെ 1398 അക്കൗണ്ടുകളാണ് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തത്. കേന്ദ്രം സംശയിച്ചത് പോലെ ഖാലിസ്ഥാൻ ബന്ധമുള്ള അക്കൗണ്ടുകളായിരുന്നു ഇതിൽ കൂടുതലും ഉള്ളത്.
അതോടൊപ്പം ഖാലിസ്ഥാൻ ബന്ധം കണ്ടെത്തിയ 1178 ഹാന്‍ഡിലും ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. 1,200 ഓളം അക്കൗണ്ടുകളുടെ പട്ടിക നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിന് നല്‍കിയിരുന്നു. ‘മോദി കര്‍ഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു’ എന്ന ഹാഷ്ടാഗില് ദിവസങ്ങളായി ട്വിറ്ററില്‍ പ്രകോപനങ്ങൾ സജീവമാണ്. ഇവ രാജ്യത്തിൻറെ ആഭ്യന്തര സുരക്ഷക്ക് തന്നെ ഭീഷണിയാകുന്ന തലത്തിലേക്ക് എത്തിയപ്പോഴാണ് കേന്ദ്ര ഇടപെടൽ. ഐ.ടി നിയമം 69 എ വകുപ്പില്‍ പെടുത്തിയാണ് ട്വിറ്ററിന് നോട്ടീസ് നല്‍കിയത്. ആദ്യമായി ‘മോദി കര്‍ഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു’ എന്ന ഹാഷ്ടാഗ് ട്വീറ്റ് ചെയ്ത 257 ഹാന്‍ഡിലുകളില്‍ 126 എണ്ണം ഇതുവരെ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഖാലിസ്ഥാനി, പാക് ശക്തികളുമായി ബന്ധമെന്ന് സര്‍ക്കാര്‍ ആരോപിച്ച ഹാന്‍ഡിലുകളില്‍ 583 എണ്ണത്തിനും വിലക്കുവീണിരിക്കുകയാണ്.