ദില്ലി ഭരണ നിയന്ത്രണ ബിൽ വിഷയത്തിൽ ആംആദ്മി, കോൺഗ്രസ് പാർട്ടികൾക്കെതിരെ കടുത്ത വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യതലസ്ഥാനത്ത് മികച്ചതും അഴിമതിരഹിതവുമായ ഭരണം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഈ ബിൽ കൊണ്ടുവരുന്നതെന്നും ബിൽ ഒരുതരത്തിലും സുപ്രീംകോടതി വിധിയെ ലംഘിക്കുന്നതല്ലെന്നും അമിത് ഷാ വ്യക്തമാക്കി. ബിൽ പാസാക്കുന്നതിനായി രാജ്യസഭയിൽ ചർച്ചയ്ക്കു വച്ചപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘‘ദില്ലി ഭരണനിയന്ത്രണ ബിൽ സുപ്രീം കോടതി വിധിയെ ലംഘിക്കില്ല. രാജ്യതലസ്ഥാനത്ത് മികച്ചതും അഴിമതിരഹിതവുമായ ഭരണം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഈ ബിൽ. കോൺഗ്രസ് അധികാരത്തിൽ ഇരുന്നപ്പോഴാണ് ഈ ബിൽ ആദ്യമായി കൊണ്ടുവന്നത്. അതിൽനിന്ന് ഒരു വരി പോലും മാറ്റിയിട്ടില്ല. കോൺഗ്രസ് തന്നെ കൊണ്ടുവന്ന ബില്ലിനെതിരെയാണ് അവർ ഇപ്പോൾ ആം ആദ്മി പാർട്ടിയുമായി ചേർന്ന് എതിർക്കുന്നത്. കോൺഗ്രസ് ഇപ്പോൾ എഎപിയുടെ മടിയിലാണ് ഇരിക്കുന്നത്” അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെ കഴിഞ്ഞ ആഴ്ച ബിൽ ലോക്സഭയിൽ പാസാക്കിയിരുന്നു.
ദില്ലി സർക്കാരിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ദില്ലി സംസ്ഥാന സർക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധി മറികടക്കാൻ കൊണ്ടുവന്ന ഓർഡിനൻസിനു പകരമാണു ബിൽ. ദില്ലി സർക്കാരിനു കീഴിലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്കു പ്രത്യേക അതോറിറ്റി രൂപീകരിക്കാനാണു കേന്ദ്രം മേയ് 19നു പ്രത്യേക ഓർഡിനൻസ് (ഗവൺമെന്റ് ഓഫ് നാഷനൽ ക്യാപിറ്റൽ ടെറിറ്ററി (അമെൻഡ്മെന്റ്) ഓർഡിനൻസ് 2023) കൊണ്ടുവന്നത്. ബിൽ പ്രകാരം ദില്ലിയിൽ നിയമിക്കുന്ന ഉദ്യോഗസ്ഥരുടെ സസ്പെൻഷനടക്കമുള്ള നടപടികളും കേന്ദ്രത്തിലെ നിയന്ത്രണത്തിലാകും