ദില്ലിമദ്യനയ അഴിമതിക്കേസിൽ ചോദ്യം ചെയ്യലിന് ആവർത്തിച്ച് നോട്ടീസ് ലഭിച്ചിട്ടും ഹാജരാകാതിരിക്കുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന് കടുത്ത തിരിച്ചടി. ഈ മാസം 17ന് അരവിന്ദ് കെജ്‌രിവാളിന് നേരിട്ട് ഹാജരാകണമെന്ന് ദില്ലി റോസ് അവന്യൂ കോടതി ഉത്തരവിട്ടു. അന്വേഷണവുമായി സഹകരിക്കാത്തത് എന്തുകൊണ്ടെന്ന് കേജ്‍രിവാൾ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കേജ്‍രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇഡി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ് . മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടുളള കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച് വിവരങ്ങള്‍ ആരായുന്നതിനാണ് ഇഡി മുഖ്യമന്ത്രിയെ വിളിപ്പിച്ചത്.
അതേസമയം ജലബോർഡിലെ ടെൻഡർ നടപടികളിൽ ക്രമക്കേട് ആരോപിച്ച് അരവിന്ദ് കേജ്‍രിവാളിന്റെ പഴ്സനൽ അസിസ്റ്റന്‍റ് ഉൾപ്പടെയുള്ളവരുടെ ഓഫിസുകളിലും വീടുകളിലും ഇഡി പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ പഴ്സനൽ അസിസ്റ്റന്റ് വൈഭവ് കുമാർ, ജല ബോർഡ് മുൻ അംഗം ശലഭ് കുമാർ, എഎപിയുടെ രാജ്യസഭാംഗം എൻ.ഡി.ഗുപ്ത, ചാർട്ടേഡ് അക്കൗണ്ടന്റ് പങ്കജ് മംഗൽ എന്നിവരുടെയും ആംആദ്മി പാർട്ടിയുമായി ബന്ധമുള്ള വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 12 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.