മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്കുകൂടി നീട്ടി. കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ. കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടിയിട്ടുണ്ട്. ദില്ലി റൗസ് അവന്യൂ കോടതിയുടേതാണ് നടപടി. ഇന്ന് കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇരുവരെയും കോടതിയിൽ ഹാജരാക്കിയിരുന്നു.തിഹാർ ജയിലിൽ കഴിയുന്ന രണ്ടുപേരേയും കസ്റ്റഡി കാലാവധി കഴിയുന്ന മെയ് ഏഴിന് കോടതിയിൽ വീണ്ടും ഹാജരാക്കും.
തിഹാര്‍ ജയിലില്‍ ദിവസേന 15-മിനിറ്റ് നേരം വൈദ്യപരിശോധനയ്ക്ക് അനുമതി നല്‍കണമെന്ന കെജ്‌രിവാളിന്റെ ഹര്‍ജി കഴിഞ്ഞദിവസം റോസ് അവന്യു കോടതി തള്ളിയിരുന്നു. അവശ്യമായ വൈദ്യചികിത്സ നല്‍കണമെന്നും പ്രത്യേക പരിശോധന അവശ്യമായ ഘട്ടത്തില്‍ മെഡിക്കല്‍ ബോര്‍ഡിനെ ജയില്‍ അധികൃതര്‍ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. മാർച്ച് 21-നാണ് കേസിൽ അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി.അറസ്റ്റ് ചെയതത്.
ദില്ലിയിൽ പുതിയ മദ്യനയം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ആംആദ്മി പാർട്ടിക്ക് 100 കോടി നല്‍കിയ സൗത്ത് ഗ്രൂപ്പ് എന്ന കമ്പനിയുമായി ബന്ധമുണ്ട് എന്നതാണ് കവിതയ്‌ക്കെതിരായ ആരോപണം. ഹൈദരാബാദിലെ ബാന്‍ജറ ഹില്‍സിലുള്ള വസതിയില്‍നിന്ന് മാര്‍ച്ച് 15-നാണ് ഇ.ഡി. കവിതയെ കസ്റ്റഡിയിലെടുത്തത്.