വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്താനുള്ള 123 കോടിയുടെ നവീകരണ പദ്ധതിയിൽ നിന്ന് ശിവഗിരി മഠം ഭാഗത്തെ ഗേറ്റ് ഒഴിവാക്കാനുള്ള തീരുമാനം റെയിൽവേ പിൻവലിക്കും. ശിവഗിരി മഠം ഭാഗത്തെ ഗേറ്റ് ഒഴിവാക്കിയുള്ള നവീകരണം ശിവഗിരി ആശ്രമം, വര്‍ക്കല ടണല്‍, എസ്എന്‍ കോളേജ്, നഴ്സിംഗ് കോളേജ് ഭാഗങ്ങളിലെ യാത്രക്കാർക്ക് തിരിച്ചടിയാകുമെന്ന് റെയിൽവെ മന്ത്രിയെ വി.മുരളീധരൻ നേരിട്ട് അറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് നിര്‍ദേശം പിൻവലിക്കാൻ റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവ് ആവശ്യപ്പെട്ടത്.
റെയില്‍വേ തന്നെ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം വര്‍ക്കല മൈതാന്‍ റോഡില്‍ നിന്ന് പ്രധാന പ്രവേശന കവാടവും ശിവഗിരി മഠത്തിന്‍റെ ഭാഗത്ത് രണ്ടാം കവാടവുമാണ് വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ ശിവഗിരി മഠം ഭാഗത്തുള്ള രണ്ടാം ഗേറ്റ് ഒഴിവാക്കാൻ ദക്ഷിണ റെയില്‍വേ നിര്‍ദേശം നൽകുകയായിരുന്നു.