തിരുവനന്തപുരം : അവധിയും കുടിശ്ശികയായ ശമ്പളവും ചോദിച്ചതിനു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരികളെ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി. നെയ്യാറ്റിന്‍കരയിലെ സ്ഥാപനത്തിലെ ജീവനക്കാരികളെയാണ് സ്ഥാപന നടത്തിപ്പുകാര്‍ ക്രൂരമായി മര്‍ദിച്ചത്. വയനാട് സ്വദേശിനികളാണ് മർദനത്തിനിരയായ യുവതികൾ.
ഈ സ്ഥാപനത്തിലെ മാർക്കറ്റിങ് എക്സിക്യൂട്ടീവുകളായി ജോലി ചെയ്തു വരികയായിരുന്നു യുവതികൾ. പൊരി വെയിലത്ത് ജോലി ചെയ്‌തിട്ടും ഇവർക്ക് അർഹമായ ശമ്പളം കൃത്യമായി കൊടുക്കുകയോ നിയമാനുസൃതമായ അവധി കൊടുക്കയോ ചെയ്തിട്ടില്ലെന്ന് ആരോപണമുണ്ട്. തുടർന്നാണ് യുവതികൾ ശമ്പളവും അവധിയും ആവശ്യപ്പെട്ടത്. ഇതിൽ ക്ഷുഭിതരായ ഉടമകൾ യുവതികളെ അസഭ്യം വിളിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് യുവതികൾ നെയ്യാറ്റിൻകര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.