കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഡെങ്കിപ്പനി രോഗ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. 840 പേരിലാണ് പുതുതായി രോഗം ബാധിച്ചിരിക്കുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.
നോർത്ത് 24 പർഗാനാസ്, ഹൗറ, കൊൽക്കത്ത, ഹൂഗ്ലി, മുർഷിദാബാദ്, സൗത്ത് 24 പർഗാനാസ്, ജൽപായ്ഗുരി, ഡാർജിലിംഗ് ജില്ലകളിലാണ് കൂടുതൽ പേരിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 7,682 സാമ്പിളുകൾ പരിശോധിച്ചതിന് പിന്നാലെയാണ് ഇത്ര അധികം പുതിയ കേസുകൾ സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.
നിലവിൽ 541 രോഗികളാണ് വിവിധ സർക്കാർ ആശുപത്രികളിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലുള്ളത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടർമാരും അറിയിച്ചു. പ്രദേശത്ത് വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. കൊതുകുവല ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ ജനങ്ങൾ സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.