ദില്ലി: യുക്രെയ്‌നിൽ നിന്നും ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ നിർണ്ണായക നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ചരിത്രത്തിൽ സമാനതകളില്ലാത്ത ഇന്ത്യൻ രക്ഷാദൗത്യം. മുൻ തീരുമാന പ്രകാരം യൂക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ നാലു കേന്ദ്ര മന്ത്രിമാര്‍ അതിര്‍ത്തികളിലെത്തും.
ജ്യോതിരാദിത്യ സിന്ധ്യ റൊമാനിയ, മാള്‍ഡോവ അതിര്‍ത്തിയിലെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം വഹിക്കും. സ്ലോവാക്യയില്‍ കിരണ്‍ റിജുവും ഹംഗറിയില്‍ ഹര്‍ദീപ് സിങ് പുരിയുമാണ് എത്തുക. ജനറല്‍ വികെ സിങ് പോളണ്ടില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോകിപ്പിക്കും.
ഇന്നു രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് മന്ത്രിമാരെ അതിര്‍ത്തിയിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചത്. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം.
യുക്രെയ്നിലെ റഷ്യൻ ആക്രമണത്തിൽ വലയുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നത് ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രിയും അടിയന്തര യോഗം ചേർന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് ഉന്നതലയോഗം ചേര്‍ന്ന് നിര്‍ണ്ണായക തീരുമാനമെടുത്തിരിക്കുന്നത്. ഹര്‍ദീപ് സിംഗ്പുരിയും കിരണ്‍ റിജുവും സംഘത്തിലുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ, വി കെ സിംഗ് എന്നിവരടക്കം യുക്രൈന്‍റെ അയല്‍രാജ്യങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും.
ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാൻ എന്തൊക്കെ കാര്യം ചെയ്യണമെന്ന് യോഗം ചർച്ച ചെയ്തിരുന്നു. വിവിധ മുഖ്യമന്ത്രിമാർ നൽകിയ കത്തുകളും യോഗത്തിൽ ചർച്ച ചെയ്തിരുന്നു. യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാൻ കൂടുതൽ ലോക രാജ്യങ്ങളുടെ സഹകരണം തേടാൻ തീരുമാനിച്ചിട്ടുണ്ട്. റഷ്യയുടെ ഭാഗത്ത് നിന്നുള്ള സഹകരണം എങ്ങനെയാകും എന്നതും യോഗം ചർച്ച ചെയ്തു. കൂടുതൽ സമ്മർദ്ദം ചെലുത്തുന്ന കാര്യവും യോഗത്തിൽ ചർച്ചയായിരുന്നു.