യുഡിഫ് സർക്കാരിന്റെ അവസാനകാലത്ത് ആഞ്ഞടിച്ച സോളാർ വിവാദത്തിനിടെ മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടിക്കുനേരേ ഉയർന്ന ലൈംഗികാരോപണം അടിസ്ഥാന രഹിതമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ദേശാഭിമാനി മുൻ എഡിറ്റർ മാധവൻകുട്ടി. സമൂഹ മാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് മാധവൻകുട്ടി ഇക്കാര്യം വ്യക്തമാക്കുന്നത്.
ദേശാഭിമാനിയിൽ കൺസൾട്ടിങ്ങ് എഡിറ്ററായിരിക്കുന്ന സമയത്താണ് “സരിത ” വിഷയത്തിൽ ഉമ്മൻ ചാണ്ടിക്കു നേരേ ലൈംഗിക ആരോപണം ഉയർന്നതെന്നും ദേശാഭിമാനിയിൽ കൺസൾട്ടിങ്ങ് എഡിറ്റർ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ടു മൗനത്തിലൂടെ നൽകിയ അധാർമ്മിക പിന്തുണയിൽ താനിന്ന് ലജ്ജിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
മാധവൻകുട്ടിയുടെ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം
കേരളത്തിലെ ഒരു മുഖ്യധാരാ മാദ്ധ്യമ പ്രവർത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളിൽ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ മനസ്താപങ്ങളിലും ഓസി, ഉമ്മൻ ചാണ്ടിയുണ്ട്.
1 “ശൈലിമാറ്റം “”ഐ എസ് ആർ ഒ ചാരക്കേസ് “കേസ് തുടങ്ങിയ വിഷയങ്ങളുപയോഗിച്ചു മുഖ്യമന്ത്രി കരുണാകരനെതിരെ ഉമ്മൻചാണ്ടിയും കൂട്ടരുംനടത്തിയ രാഷ്ട്രീയ കരുനീക്കങ്ങൾക്കു ഞാൻ മൂലം ഇന്ത്യൻ എക്സ്പ്രസ് നൽകിയ ഏകപക്ഷീയമായി എഡിറ്റോറിയൽ പിന്തുണ അങ്ങേയറ്റം ആധാർമികമെന്നു ഞാൻ അതിവേഗം തിരിച്ചറിഞ്ഞു. പലരെയുംപോലെ ഞാനും അന്നത്തെ ഒഴുക്കിനനുസരിച്ചു നീന്തുകയായിരുന്നു .
2 “സരിത ” വിഷയത്തിൽ ഉമ്മൻ ചാണ്ടിക്കു നേരേ ഉയർത്തപ്പെട്ട അടിസ്ഥാന രഹിതമായ ലൈംഗീക ആരോപണത്തിനു അന്നു ദേശാഭിമാനിയിൽ കൺസൾട്ടിങ്ങ് എഡിറ്റർ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ടു മൗനത്തിലൂടെ ഞാൻ നൽകിയ അധാർമ്മിക പിന്തുണയിൽ ഞാനിന്നു ലജ്ജിക്കുന്നു. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന്റെയും കോൺഗ്രസ് യു ഡി എഫ് പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.