ആലപ്പുഴ: ദേശാഭിമാനി പത്രത്തിന് വരിക്കാരെ ചേർക്കാൻ വായ്പ എടുത്ത് ബാധ്യതയായതോടെ സിപിഎം മുൻ ലോക്കൽ കമ്മിറ്റിയംഗം ജീവനൊടുക്കിയതായി റിപ്പോർട്ട്. പള്ളിപ്പുറം വടക്ക് മുൻ ലോക്കൽ കമ്മറ്റി അംഗവും കട്ടൻ ചാൽ ബ്രാഞ്ച് കമ്മറ്റി അംഗവുമായ ജോസ് മാത്യു (70) ആണ് തൂങ്ങി മരിച്ചത്. ദേശാഭിമാനി പത്രത്തിന് വരിക്കാരെ ചേർക്കാൻ പാർട്ടി നിർദ്ദേശപ്രകാരം 12 പേരുടെ പേരിൽ ലോൺ എടുത്തിരുന്നു. ഇക്കൂട്ടത്തിലൊരാളാണ് ജോസ് മാത്യുവും. വായ്പ അടവിന്റെ പേരിൽ ബാങ്ക് അധികൃതരും പോലീസും ജോസ് മാത്യുവിനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് ആത്മഹത്യയെന്ന് നാട്ടുകാർ പറയുന്നു.
താൻ ഹൃദ്രോഗിയാണെന്നും പാർട്ടി നിർദ്ദേശ പ്രകാരമാണ് ലോണെടുത്തതെന്നും തിരിച്ചടയ്‌ക്കാൻ നിവൃത്തിയില്ലെന്നും ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ സെക്രട്ടറിക്ക് ജോസ് മാത്യു കത്തയച്ചിരുന്നു. അറസ്റ്റോ മറ്റ് നടപടികളോ ഉണ്ടായാൽ ആത്മഹത്യ മാത്രമാണ് മുന്നിലുള്ളതെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കിയിരുന്നു. പാർട്ടി നടപടി സ്വീകരിക്കാത്തതാണ് ആത്മഹത്യക്ക് പിന്നിലെന്ന ആക്ഷേപം ഉയരുന്നുണ്ട്.

