തിരുവനന്തപുരം: ഡിജിപി (DGP) അനില്‍കാന്തിന്റെ കാലാവധി രണ്ട് വര്‍ഷത്തേക്ക് നീട്ടി. 2023 ജൂണ്‍ മുപ്പത് വരെയാണ് പുതുക്കിയ കാലാവധി. ഡിജിപി പദവിയിലിരിക്കുന്നവർക്കു രണ്ടു വർഷമെങ്കിലും സേവന കാലാവധി നൽകണമെന്ന സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ദളിത് വിഭാഗത്തില്‍ നിന്നും സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് ദില്ലി സ്വദേശിയായ അനില്‍കാന്ത്. എഡിജിപി കസേരയില്‍ നിന്നും നേരിട്ടായിരുന്നു പൊലീസ് തലപ്പത്തേക്കുള്ള വരവ്.
പോലീസ് തലപ്പത്തേക്ക് വരുന്ന സമയത്ത് അനില്‍കാന്തിന് ഏഴ് മാസത്തെ സര്‍വ്വീസാണ് ബാക്കിയുണ്ടായിരുന്നത് എന്നാല്‍ പോലീസ് മേധാവിയായതോടെ രണ്ട് വര്‍ഷം കൂടി അധികമായി സര്‍വീസ് നീട്ടിക്കിട്ടിയിരിക്കുകയാണ്. 1988 ബാച്ചിലെ ഐപിഎസ് ഓഫിസറായ അനിൽകാന്തിന്റെ സേവനം 2023 ജൂൺ 30വരെയാണ് നീട്ടിയത്. അല്ലെങ്കിൽ 2022 ജനുവരി 31ന് വിരമിക്കേണ്ടതായിരുന്നു. .ബെഹ്‌റയെ പോലെ വിജിലന്‍സ്, ഫയര്‍ഫോഴ്‌സ്, ജയില്‍ തുടങ്ങി ആഭ്യന്തരവകുപ്പിന് കീഴിലെ എല്ലാ വിഭാഗത്തിന്റെയും തലവനായ ശേഷമാണ് അനില്‍ കാന്തും പോലീസ് മേധാവിയായത്.