കോളിവുഡിൽ താരപ്പോരിന് തിരികൊളുത്തിക്കൊണ്ട് നടൻ ധനുഷിനെതിരെ തുറന്ന കത്തുമായി നടി നയൻതാര. നയൻതാരയെ കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടാണ് താരങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നതയുള്ളത്. ധനുഷ് നിർമ്മിച്ച ‘നാനും റൗഡി താൻ’സിനിമയിലെ ഭാഗങ്ങൾ ഡോക്യൂമെന്ററിയിൽ ഉപയോഗിക്കുന്നതിനെ ചൊല്ലിയാണ് തർക്കം. നാനും റൗഡി താന്‍ എന്ന സിനിമയില്‍ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിഹൈൻഡ് ദി സീൻ ദൃശ്യങ്ങളും ഉപയോഗിക്കാന്‍ ധനുഷ് എന്‍ഒസി നല്‍കിയില്ലെന്നാണ് നയന്‍താര പറയുന്നത്. 2015 ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ സിനിമ സംവിധാനം ചെയ്തത് നയൻതാരയുടെ ഭർത്താവ് വിഘ്‌നേശ് ശിവനായിരുന്നു. ഈ സിനിമയുടെ ചിത്രീകരണ വേളയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. അതിനാൽ ഡോക്യുമെന്ററിയിൽ ഈ ചിത്രത്തിലെ രംഗങ്ങൾ അത്യാവശ്യമായിരുന്നു..
ചിത്രത്തിന്റെ മൂന്ന് സെക്കന്റ് മാത്രമുള്ള ബിടിഎസ് വീഡിയോ ഉപയോഗിച്ചതിന് തങ്ങള്‍ക്കെതിരെ ധനുഷ് 10 കോടിയുടെ നഷ്ടപരിഹാസം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെന്നുമാണ് നയൻതാര പറയുന്നത്. അടുത്ത ദിവസമാണ് നയന്‍താരയുടെ ഡോക്യുമെന്ററിയായ നയന്‍താര ബിയോണ്ട് ദ ഫെയരിടേലിന്റെ റിലീസ്. സുപ്രധാനമായ ഈ ഭാഗം ഇല്ലാതെയാണ് തന്നെ കുറിച്ചുളള ഡോക്കുമെന്ററി റിലീസ് ചെയ്യുന്നത്.
“ഓഡിയോ ലോഞ്ചുകളിൽ കാണുന്ന മുഖം അല്ല യഥാർത്ഥത്തിൽ ധനുഷ്യന്റേത്. ധനുഷ് മുഖംമൂടിയുമായി ജീവിക്കുന്ന വ്യക്തിയാണ്. ദൈവത്തിന്റെ കോടതിയിൽ ധനുഷ് ന്യായീകരിക്കേണ്ടി വരും. തമിഴ്‌നാട്ടിലെ ജനങ്ങൾ ധനുഷിന്റെ സ്വേച്ഛാധിപത്യ പ്രവണത തിരിച്ചറിയണം. കള്ളക്കഥകൾ മെനഞ്ഞ് താങ്കൾ ന്യായീകരിക്കാൻ ശ്രമിക്കുമായിരിക്കും. ദൈവം എല്ലാം കാണുന്നുണ്ട്. ധനുഷ് മറ്റുള്ളവറുടെ ദൗർഭാഗ്യങ്ങളിൽ സന്തോഷിക്കുന്ന വ്യക്തിയാണ്. ധനുഷില്‍ നിന്നും എന്‍ഒസി ലഭിക്കാത്തതിനാല്‍ തങ്ങള്‍ക്ക് ഡോക്യുമെന്ററി റീ എഡിറ്റ് ചെയ്യേണ്ടി വന്നു. അതാണ് ഡോക്യുമെന്ററിയുടെ റിലീസ് വൈകാനുള്ള കാരണം” – നയൻതാരയുടെ കത്തിൽ പറയുന്നു

