കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഹൈക്കോടതിയെ സമീപിച്ച് അതിജീവിത. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് കാണിച്ച് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നൽകിയിരിക്കുകയാണ്.
നീതി ലഭിക്കാന്‍ കോടതി ഇടപെടണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് അവസാനിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.പട്ടികയില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ പ്രതി ചേര്‍ക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിരിക്കുന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
നടിയെ ആക്രമിച്ച കേസില്‍ അടുത്ത തിങ്കളാഴ്ച്ച അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് അതിജീവിത പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ദിലീപിന്റെ സുഹൃത്ത് ശരത്തിനെ കേസില്‍ 15ആം പ്രതിയാക്കി ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറിയിട്ടുണ്ട്. തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് ശരത്തിനെ കേസില്‍ പ്രതിചേര്‍ത്തത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ശരത്തിന്റെ കൈവശം എത്തിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഐപിസി 201ആം വകുപ്പ് പ്രകാരം തെളിവ് നശിപ്പിക്കലാണ് ശരത്തിനെതിരെ ചുമത്തിയിരിക്കുന്നത്‌നടന്‍ ദിലീപ് കേസില്‍ എട്ടാം പ്രതിയായി തുടരുകയാണ്.
കേസില്‍ വേഗത്തില്‍ റിപ്പോര്‍ട്ട് നല്‍കുന്നത് തുടരന്വേഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണെന്നാണ് വിവരം. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് സെഷന്‍സ് കോടതിയ്ക്ക് കൈമാറും. തുടരന്വേഷണത്തില്‍ ശരത്തിനെ മാത്രം പുതിയ പ്രതിയാക്കി അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച നല്‍കും.

