ബെംഗളൂരു : കര്‍ണാടകയില്‍ അധികാര കൈമാറ്റമുണ്ടാകില്ലെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ എം.ബി.പാട്ടീല്‍. സർക്കാരിന്റെ ഭരണ കാലാവധിയായ അഞ്ച് വര്‍ഷവും സിദ്ധരാമയ്യ തന്നെ കര്‍ണാടക മുഖ്യമന്ത്രിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള തർക്കത്തെതുടര്‍ന്ന് ഹൈക്കമാന്‍ഡ് സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും തമ്മില്‍ അധികാര കൈമാറ്റ ഫോര്‍മുല ഉണ്ടാക്കിയെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ
‘അധികാരം പങ്കിടല്‍ ധാരണയുണ്ടായിരുന്നെങ്കില്‍ മുതിര്‍ന്ന നേതാക്കള്‍ അറിയിക്കുമായിരുന്നു. അങ്ങനെയൊരു നിര്‍ദേശമില്ല. അങ്ങനെയൊരു നിര്‍ദേശം ഉണ്ടായിരുന്നെങ്കില്‍ കെ.സി.വേണുഗോപാലോ എഐസിസി ജനറല്‍ സെക്രട്ടറിയോ അറിയിക്കുമായിരുന്നു’ പാട്ടീല്‍ വ്യക്തമാക്കി. അതെ സമയം ഡി.കെ.ശിവകുമാറോ അദ്ദേഹവുമായി അടുത്ത വൃത്തങ്ങളോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
അതേ സമയം ശിവകുമാറുമായി ബന്ധപ്പെട്ടവര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. 30 മാസം വീതം സിദ്ധരാമയ്യയും ശിവകുമാറും കര്‍ണാടക മുഖ്യമന്ത്രി പദം പങ്കിടുമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ ശിവകുമാര്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നും ഉള്ള ഫോര്‍മുലയാണ് കോണ്‍ഗ്രസ് നേതൃത്വം ഉണ്ടാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കര്‍ണാടക മന്ത്രിസഭയില്‍ ഏക ഉപമുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാറിനെ പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് ലോക്‌സഭവരെ അദ്ദേഹം കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നും പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അധികാര കൈമാറ്റം സംബന്ധിച്ച് വ്യക്തത വരുത്താന്‍ ഹൈക്കമാൻഡ് തയ്യാറായിരുന്നില്ല