വാഷിങ്ടണ്‍: അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയി പൊട്ടിത്തെറിച്ച ടൈറ്റന്‍ അന്തർവാഹിനിയുടെ സുരക്ഷയില്‍ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്ന് ടൈറ്റന്റെ മാതൃകമ്പനിയായ ഓഷ്യന്‍ഗേറ്റിന്റെ മുന്‍ജീവനക്കാരന്റെ വെളിപ്പെടുത്തൽ. അന്തർവാഹിനിയുടെ സുരക്ഷയില്‍ ടൈറ്റന്‍ പ്രവര്‍ത്തനക്ഷമമാകുന്നതിന് മുമ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഓഷ്യന്‍ഗേറ്റ് മുന്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഡേവിഡ് ലോക്‌റിഡ്ജ് വ്യക്തമാക്കി .
പരമാവധി ആഴത്തിലെത്തിയാല്‍ യാത്രക്കാര്‍ക്ക് ഉണ്ടാവാവുന്ന അപകടസാധ്യതകളെക്കുറിച്ചും താൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ലോക്‌റിഡ്ജ് പറഞ്ഞു. കമ്പനിയുടെ സി.ഇ.ഒ. സ്റ്റോക്ടണ്‍ റഷ്, പേടകം ഏജന്‍സികളെക്കൊണ്ട് പരിശോധിപ്പിച്ച് സുരക്ഷ ഉറപ്പാക്കുന്നതിനും സര്‍ട്ടിഫൈ ചെയ്യുന്നതിനും എതിരായിരുന്നുവെന്നും ലോക്‌റിഡ്ജ് പറഞ്ഞു. പൊട്ടിത്തെറിയിൽ റഷും മരിച്ചിരുന്നു.
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ സ്ഥിതി ചെയ്യുന്ന ആഴത്തിലെ മര്‍ദത്തെ മറികടക്കാനുള്ള ശേഷി കപ്പലിന്റെ പുറംചട്ടയ്ക്കില്ലെന്ന് ചൂണ്ടിക്കാട്ടി 2018 ൽ ലോക്‌റിഡ്ജ് കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ തന്റെ ജോലിയും അദ്ദേഹത്തിന് നഷ്ടമായി. ടൈറ്റന് ആവശ്യമായ പരീക്ഷണ പര്യവേഷണങ്ങള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം പരാതിയിൽ ഉന്നയിച്ചിരിരുന്നു.
പ്രശസ്ത പാക് വ്യവസായി ഷഹ്സാദാ ദാവൂദ്, മകൻ സുലേമാൻ, ബ്രിട്ടിഷ് വ്യവസായി ഹാമിഷ് ഹാർഡിങ്, പ്രശസ്ത ഫ്രഞ്ച് ഡൈവർ പോൾ ഹെൻറി നാർജിയോലെറ്റ് , യാത്ര സംഘടിപ്പിച്ച ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് എന്ന കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് സ്റ്റോക്ടൻ റഷ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.