ദില്ലി: കോൺഗ്രസിൽ വയനാട് സീറ്റിനെ ചൊല്ലിയുള്ള തർക്കം തീർക്കാൻ ഇന്ന് ദില്ലിയിൽ വീണ്ടും ചർച്ച. സ്ഥാനാർത്ഥി നിർണയത്തിൽ അന്തിമ തീരുമാനത്തിലെത്താനുള്ള ചർച്ചകൾക്കായി ഉമ്മൻ ചാണ്ടി ഇന്ന് ദില്ലിയിൽ എത്തും.
വയനാട് സീറ്റ് സംബന്ധിച്ച് എ-ഐ ഗ്രൂപ്പുകൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ വന്നതോടെയാണ് സ്ഥാനാർത്ഥി നിർണയം അനിശ്ചിതത്വത്തിലായത്. ടി സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യത്തിൽ ഇതുവരെ ഒരു വിട്ടുവീഴ്ചയ്ക്കും ഉമ്മൻ ചാണ്ടി തയ്യാറായിട്ടില്ല . സീറ്റ് എ ഗ്രൂപ്പിന് വിട്ടു കൊടുക്കാനാവില്ലെന്ന നിലപാടിൽ രമേശ് ചെന്നിത്തലയും തുടരുകയാണ്.
സിദ്ദിഖിനെ വടകരയിലേയ്ക്ക് മാറ്റി പ്രശ്നം പരിഹരിക്കാമെന്ന നിര്‍ദേശം വച്ചെങ്കിലും സിദ്ദിഖ് വഴങ്ങിയില്ല . ആലപ്പുഴ സീറ്റ് സിദ്ദിഖ് വാഗ്ദാനം ചെയ്ത് മറ്റൊരു ഫോര്‍മുല ഐ ഗ്രൂപ്പ് വച്ചെങ്കിലും അതിനോടും എ ഗ്രൂപ്പ് വഴങ്ങിയിട്ടില്ല . ഏറ്റവും ഒടുവിലത്തെ ഫോര്‍മുല അനുസരിച്ച് വയനാട്ടിൽ ഷാനിമോള്‍ ഉസ്മാനും വടകരയിൽ വിദ്യാബാലകൃഷ്ണനും സ്ഥാനാര്‍ഥിയാക്കണമെന്നതാണ് നിര്‍ദേശം. എ ഗ്രൂപ്പ് വഴങ്ങാത്ത സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ വീണ്ടും ചര്‍ച്ചകൾ നടത്തുന്നത്.