കോട്ടയം: കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിവിധ പ്രദേശങ്ങൾ വെള്ളത്തിനിടയിലും ഉരുൾപൊട്ടൽ ഭീതിയിലുമാണ് ഇപ്പോൾ. ഈ ഒരു സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സൈന്യത്തെ വിന്യസിച്ചു. രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയും സജ്ജമാണ്.
ദുരന്തനിവാരണത്തില്‍ സിവില്‍ അഡ്മിനിസ്ട്രേഷനെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനപ്രകാരം, ഇന്ത്യന്‍ വ്യോമസേനയും ഇന്ത്യന്‍ സൈന്യവും കേരളത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
Mi-17, സാരംഗ് ഹെലികോപ്റ്ററുകള്‍ എന്നിവ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി ഇതിനകം സ്റ്റാന്‍ഡ്ബൈ മോഡിലാണ്.
എന്നാൽ കേരളത്തിലെ നിലവിലുള്ള കാലാവസ്ഥ കണക്കിലെടുത്ത് ദക്ഷിണ വ്യോമ കമാന്‍ഡിന് കീഴിലുള്ള എല്ലാ താവളങ്ങളും അതീവ ജാഗ്രതയിലാണ്.
പ്രളയബാധിത പ്രദേശങ്ങളിലേക്ക് ഇന്ത്യന്‍ സൈന്യം ഇതിനകം സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഒരു നിരയില്‍ ഒരു ഓഫീസര്‍, 2 ജെസിഒമാര്‍, മറ്റ് 30 റാങ്കിലുള്ള സൈനികര്‍ എന്നിവരും മേജര്‍ അബിന്‍ പോളിന്റെ നേതൃത്വത്തില്‍ പാങ്ങോട് മിലിട്ടറി സ്റ്റേഷനില്‍ നിന്ന് രണ്ട് ബൗട്ടും ഒബിഎമ്മും മറ്റ് ഉപകരണങ്ങളും കാഞ്ഞിരപ്പള്ളിയിലേക്ക് മാറ്റി.
അതേസമയം സംസ്ഥാന സര്‍ക്കാര്‍ അധികൃതരുമായി ഐഎഎഫും കരസേന ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച ഇപ്പോഴും തുടരുകയാണ്.