നെടുമങ്ങാട്: പാറ ക്വാറികളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന പ്രഹസനമായതോടെ സംസ്ഥാനത്തെ ക്വാറികളിൽ അനധികൃത ഖനനം പൊടിപൊടിക്കുകയാണ്. പെർമിറ്റ് ഉള്ളതും ഇല്ലാത്തതുമായ 800 ലധികം ക്വാറികളിലാണ് അതിരാവിലെ ഖനനം നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത്തരത്തിൽ തലസ്ഥാന ജില്ലയിലും നിരവധി ക്വാറികൾ അനധികൃതമായി പ്രവർത്തിച്ചുവരുന്നുണ്ട്. അതിലൊന്നാണ് നെടുമങ്ങാട് തൊഴുകുമ്മേലിൽ പ്രവർത്തിക്കുന്ന എം.കെ നാസർ എന്ന വ്യക്തിയുടെ ക്വാറിയും (Quarry).
എം.കെ നാസറിന്റെ തൊഴുകുമ്മേലിൽ പ്രവർത്തിച്ചു വരുന്ന പാറ ക്വാറി കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിൽ തകർന്നടിഞ്ഞ വാർത്ത ഒരു മാധ്യമങ്ങളിലും എത്തിയിട്ടില്ല. നെടുമങ്ങാട് താലൂക്കിലെ പാറക്വാറി മാഫിയയുടെ ചുക്കാൻ ഈ മുതലാളിയുടെ കൈകളിലായിട്ട് പതിറ്റാണ്ടുകളായി…. തിരുവനന്തപുരം എന്നത് കേരളത്തിലെ ഏറ്റവും ഒറ്റപ്പെട്ടതും മനുഷ്യവാസം ഒട്ടുമില്ലാത്തതും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മറ്റ് സാമൂഹിക പ്രസ്ഥാനങ്ങളും ഒന്നും തന്നെ പ്രവർത്തിക്കാത്ത ഒരിടമായതിനാലാകാം എം.കെ നാസറിനെ പോലുള്ള ഒരാൾ ഇത്രമാത്രം പാറകൾ പൊട്ടിക്കാൻ അവസരം ലഭിച്ചത്. ഒരുപക്ഷെ കുറേക്കാലം കഴിഞ്ഞ് ഇയാളെ പോലുള്ളവർ കുന്നൊക്കെ ഇടിച്ചു തിരത്തി പ്രകൃതിയെ തന്നെ പൂർണമായി നശിപ്പിക്കും. സർക്കാരുകളുൾപ്പെടെ ഇതിനുനേരെ കണ്ണടച്ചിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ ജനരോഷവും ഉയരുന്നുണ്ട്.