Saturday, September 19, 2026

പാകിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് ഹിന്ദു ഡോക്ടറുടെ ക്ലിനിക്ക് കത്തിച്ചു

ലാഹോര്‍: പാകിസ്ഥാനില്‍ വെറ്റിനറി ഡോക്ടറുടെ ക്ലിനിക്ക് കത്തിച്ചു.മതനിന്ദ കുറ്റമാരോപിച്ചായിരുന്നു അറസ്റ്റ്. ഡോക്ടറെ അറസ്റ്റ് ചെയ്തിട്ടും പ്രതിഷേധക്കാരുടെ അക്രമം തുടരുകയാണ്. ഇസ്ലാം വിശുദ്ധ ഗ്രന്ഥത്തിന്റെ താളുകള്‍ കീറിയെടുത്ത് മരുന്ന് പൊതിഞ്ഞു നല്‍കിയെന്നാണ് രമേശ് കുമാര്‍ എന്ന ഹിന്ദു ഡോക്ടര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം.

ഇസ്ലാം വിശുദ്ധഗ്രന്ഥത്തെ അപമാനിച്ചെന്ന് ആരോപണം ഉയര്‍ന്നതോടെ രമേശ് കുമാറിനെ തിങ്കളാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആരോപണവിധേയനായ ഡോക്ടര്‍ ഹിന്ദുവാണെന്ന കാരണത്താല്‍ രോഷാകുലരായ പ്രതിഷേധക്കാര്‍ ഡോകടറുടെ ക്ലിനിക്കിന് തീ വച്ചതിനു പുറമേ ഫുലാദ്യോന്‍ ടൗണിലെ മറ്റ് ഹിന്ദുക്കളുടെ കടകള്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും ചെയ്തു. അക്രമങ്ങളുടെ മറവില്‍ കടകളില്‍ നിന്നും സാധന സാമഗ്രികള്‍ മോഷണം പോയതായും റിപ്പോര്‍ട്ടുകളുണ്ട്.

സ്ഥിതി നിയന്ത്രണാതീതമായപ്പോള്‍ പ്രാദേശിക കേന്ദ്രങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അക്രമികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തേക്കുറിച്ച് വിശദമായി അന്വേഷണം നടത്തി വരികയാണെന്ന്് സീനിയര്‍ പൊലീസ് സൂപ്രണ്ട് പറഞ്ഞു. ഇപ്പോള്‍ സ്ഥിതി ശാന്തമാണെന്നും കടകള്‍ നശിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹൈന്ദവരായ മറ്റു കച്ചവടക്കാരുടെ കടകള്‍ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം ഗവണ്‍മെന്റ് നല്‍കുമെന്നു ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

മതനിന്ദയ്‌ക്കെതിരെയുള്ള നിയമങ്ങള്‍ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ഉപയോഗിക്കുകയാണെന്നും സമാനമായ രീതിയില്‍ മുന്‍പും അക്രമങ്ങളുണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി പാകിസ്ഥാനിലെ ഹിന്ദു കൗണ്‍സില്‍ പരാതി നല്‍കിയിട്ടുണ്ട്. ഔദ്യോഗികമായ കണക്കുകള്‍ പ്രകാരം പാകിസ്ഥാനില്‍ 75 ലക്ഷം ഹിന്ദുക്കളാണുള്ളത്.

Related Articles

Latest Articles