അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ക്വാറന്റീൻ ലംഘിച്ചതായി ആരോപണം. ക്വാറന്റീൻ ലംഘിച്ച് ട്രംപ് കാർയാത്ര നടത്തിയതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. അതേസമയം, ട്രംപിന്റെ കാർ യാത്രയെ ന്യായീകരിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി. അണികളെ ആവേശം കൊള്ളിക്കാനുള്ള ചെറുയാത്രയാണ് ട്രംപ് നടത്തിയതെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ ഉറപ്പാക്കിയിരുന്നുവെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
അതേസമയം, ഡോണൾഡ് ട്രംപിന്റെ രോഗം നിസാരമല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നു. ഓക്‌സിജൻ ലെവലിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ആശങ്കപ്പെടുത്തുന്നതാണെന്ന് വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു. അതിനിടെ കൊവിഡ് രോഗിയുടെ നില ഗുരുതരമാകുമ്പോൾ മാത്രം നൽകാറുള്ള മരുന്നുകളാണ് ട്രംപിന് നൽകുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.