ദില്ലി :അപകീർത്തിക്കേസിൽ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചതിനെ തുടർന്ന് എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി രംഗത്ത് വന്നു. ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളിൽ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും രാജ്യത്തിന്റെ പ്രശ്നങ്ങളിൽ പ്രവര്‍ത്തിക്കണമെന്നും അനിൽ ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ പ്രശ്നങ്ങളിൽ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ 2024 ന് അപ്പുറത്തേക്ക് കോൺഗ്രസ് നിലനിൽക്കില്ലെന്നും രണ്ടായിരത്തി പതിനേഴിന് ശേഷമുള്ള കോൺഗ്രസിന്റെ സ്ഥിതി ഒരു കദന കഥാപഠനമാണെന്നുമായിരുന്നു അനിൽ ആന്റണിയുടെ പരിഹാസം.
എംപി സ്ഥാനത്ത് നിന്നും രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ട നടപടിക്ക് പിന്നാലെയാണ് അനിലിന്റെ പ്രതികരണം. നേരത്തെ ബിബിസി ഡോക്യുമെന്ററി വിഷയത്തിലും ബിജെപി അനുകൂലനിലപാടാണ് അനിൽ സ്വീകരിച്ചിരുന്നത്.