കണ്ണൂർ : നീണ്ട 9 മാസങ്ങൾക്ക് ശേഷം കണ്ണൂരിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇക്കഴിഞ്ഞ ബുധനാഴ്ച സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരിച്ച മുഴപ്പിലങ്ങാട് സ്വദേശിയായ 86 വയസ്സുകാരന്റെ മരണമാണ് കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചത്. കോവിഡിനൊപ്പം മറ്റു രോഗങ്ങളും ഇയാൾക്ക് ഉണ്ടായിരുന്നുവെന്ന് ഡിഎംഒ ഡോ.നാരായണ നായിക്ക് വ്യക്തമാക്കി. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു.
അതേസമയം കണ്ണൂരിൽ ഇന്നലെ 3 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 7 ആയി. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രികളിലെത്തുന്ന രോഗികളെയും പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. 0.03 ശതമാനമാണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവിൽ ജില്ലയിൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.