കേന്ദ്രമന്ത്രി ഹര്‍ഷ് വർദ്ധനെതിരെ ഡോക്ടർ മുഹമ്മദ് അഷീല്‍ നടത്തിയ വിമര്‍ശന പോസ്റ്റിനെതിരെ സന്ദീപ് വചസ്പതി രംഗത്ത്. കേന്ദ്ര മന്ത്രി വിമർശനത്തിന് അതീതൻ അല്ല. പൊതുഖജനാവിൽ നിന്ന് പണം പറ്റുന്ന ഉദ്യോഗസ്ഥൻ അതിന് മുതിരേണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്കോ മുഖ്യമന്ത്രിക്കോ ഇല്ലാത്ത ചൊറിച്ചിൽ എന്തിനാണ് അഷീലിന്?.എന്നും അദ്ദേഹം ചോദിക്കുന്നു. മൂക്കാതെ പഴുക്കാൻ ശ്രമിക്കുന്നതിന്റെ ലക്ഷണമാണ് ഡോക്ടർ മുഹമ്മദ് അഷീൽ കാണിക്കുന്നത്. സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർ ആയി വിരാജിക്കുന്നത് കൊണ്ട് സംസ്ഥാനത്തെ ഏറ്റവും മികച്ച ഡോക്ടറോ ഏറ്റവും മികച്ച ഉദ്യോഗസ്ഥനോ ആണെന്ന ധാരണയൊന്നും അഷീലിന് വേണ്ടെന്നും പണ്ട് എസ്എഫ്ഐയുടെ കൊടി പിടിച്ചതിന് കിട്ടിയ പ്രതിഫലം മാത്രമല്ല നന്നായി കാലു തിരുമ്മിയതിന്റെ കൂടി ഫലം എന്ന് കരുതിയാൽ മതിയെന്നും സന്ദീപ് വചസ്പതി ആഞ്ഞടിച്ചു.
ഹര്‍ഷ വര്‍ദ്ധന്‍ എന്ന രാഷ്ട്രീയക്കാരന് എന്തും പറയാമെന്നും എന്നാല്‍ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയാണ് പറയുന്നതെങ്കില്‍ അതു കൃത്യമായി പഠിച്ചിട്ടു വേണം പറയാന്‍ എന്ന ഡോ.മുഹമ്മദ് അഷീല്‍ കുറിച്ച പോസ്റ്റിനു പ്രതികരണമായായായിരുന്നു സന്ദീപ് വചസ്പതിയുടെ പ്രതികരണം.
കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞതിൽ രാഷ്ട്രീയം ഉണ്ടോ എന്ന് നോക്കാൻ അഷീലിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. മന്ത്രി പറഞ്ഞതിനെ ഖണ്ഡിക്കാൻ പറ്റുന്ന സ്ഥിതിവിവര കണക്കോ തെളിവുകളോ ഉണ്ടെങ്കിൽ ഉത്തരവാദപ്പെട്ടവർക്ക് കൈമാറുക എന്ന ചുമതല മാത്രമേയുളളുവെന്നും, അത് നിർവഹിച്ചാൽ മതിയാകും. സൂപ്പർ പവർ ചമയേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.