മുംബൈ; സീനിയര്‍ ഡോക്ടര്‍മാര്‍ ജാതീയമായി അപമാനിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഡോക്ടര്‍ പായലിന്റെ മരണം പുതിയ വഴിത്തിരിവില്‍. പായല്‍ മരിച്ചത് ആത്മഹത്യയെ തുടര്‍ന്നല്ലെന്നും കൊലപാതകമാണെന്നും പായലിന്റെ അഭിഭാഷകന്‍ നിധിന്‍ സത്പുത് കോടതിയില്‍ ചൂണ്ടിക്കാട്ടി. കഴുത്തിലെ മുറിവും ശരീരത്തേറ്റ മറ്റുപാടുകളും കൊലപാതകത്തിലേക്കാണു വിരൽ ചൂണ്ടുന്നതെന്നു അഭിഭാഷകൻ ആരോപിച്ചു.
സാഹചര്യത്തെളിവുകളും കൊലപാതകമാണ് സൂചിപ്പിക്കുന്നത്. കുറ്റവാളികൾ മൃതദേഹം മറ്റെവിടെയെങ്കിലും കൊണ്ടുപോയിരിക്കാൻ സാധ്യതയുണ്ടെന്നും പിന്നീടാണ് ആശുപത്രിയിൽ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കുറ്റാരോപിതർ ഉന്നതരായതിനാൽ സാക്ഷികൾ സമ്മർദത്തിലാണെന്ന് പ്രോസിക്യൂട്ടർ ജയ് സിങ് ദേശായി പറഞ്ഞു. ജാതിഅധിക്ഷേപത്തെ തുടർന്നാണ് ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ കൊലപാതകമാകാനുള്ള സാധ്യതയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
ജാതീയമായി അധിക്ഷേപിച്ചതിനെത്തുടർന്നാണു മരണമെന്ന പരാതിയിൽ ഡോ. ഭക്തി മൊഹാറ, ഡോ. ഹേമ അഹൂജ, ഡോ. അങ്കിത ഖാൻഡേവാൾ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബിവൈഎൽ നായർ ആശുപത്രിയിൽ മെഡിക്കൽ വിദ്യാർഥിയായ പായൽ തട്‌വിയെ 22നാണു മരിച്ച നിലയിൽ കണ്ടെത്തിയത്.