വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവ വനിതാ ഡോക്ടർ വന്ദനയുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. നിലവിൽ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പൊതുദർശനത്തിന് ശേഷം അസീസിയ മെഡിക്കൽ കോളേജിലേക്ക് പൊതുദർശനത്തിനായി കൊണ്ടുപോയി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പൊതുദർശനത്തിൽ സഹപാഠികളും അദ്ധ്യാപകരും ഡോ. വന്ദനയെ അവസാന നോക്ക് കാണുവാൻ എത്തി.
ഇന്നു പുലർച്ചെ നാലരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്കെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റാണ് യുവ ഡോക്ടർ വന്ദനയ്ക്ക് ഗുരുതരമായ പരിക്കേറ്റത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്ക വന്ദന മരിച്ചു. ഇയാളുടെ ആക്രമണത്തിൽ മറ്റ് 2 പേർക്കു കുത്തേറ്റു. സംഭവത്തിൽ യുപി സ്കൂൾ അദ്ധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. പരിക്കുകളോടെ ഇയാളെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഹോം ഗാർഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ മണിലാൽ എന്നിവർക്കാണ് കുത്തേറ്റത്.

