ഇന്ന് തെലങ്കാന റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ തലപ്പത്തിരിക്കുന്ന വി സി സജ്ജനാർ സാധാരണ ഒരു പോലീസ് ഓഫിസറല്ല എന്ന് എല്ലാവർക്കുമറിയാം. തെലങ്കാനയിലെ എ ഡി ജി പി ആയിരുന്ന 1996 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനായ സജ്ജനാർ വാറങ്കൽ എസ് പി യായിരിക്കുമ്പോഴാണ് കാകത്തിയ ഇന്സ്ടിട്യൂട്ട് ഓഫ് ടെക്നോളജിയിലെ രണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനികളെ ആസിഡ് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മൂന്നു യുവാക്കളെ ആന്ധ്രാ പോലീസ് എൻകൗണ്ടറിലൂടെ വധിച്ചത്. ആ എൻകൗണ്ടറിന് നേതൃത്വം കൊടുത്തത് സജ്ജനാർ ആയിരുന്നു. 2008 ഡിസംബറിലായിരുന്നു സംഭവം. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നായിരുന്നു പ്രതികൾ എൻജിനീയറിങ് വിദ്യാർത്ഥികളെ അതിക്രൂരമായി കൊലപ്പെടുത്തിയത്. വലിയ പ്രതിഷേധം ഈ കൊലപാതകങ്ങളെ തുടർന്ന് സംസ്ഥാനത്തുണ്ടായി. തുടർന്നാണ് പിടികൂടിയ പ്രതികളെ തെളിവെടുപ്പിനിടയിൽ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തിയത്. ശ്രീനിവാസ് റാവു, ഹരികൃഷ്‌ണ, സഞ്ജയ് എന്നിവരായിരുന്നു എൻകൗണ്ടറിൽ കൊല്ലപ്പെട്ട പ്രതികൾ. പ്രതികളെ ക്രൈം സൈറ്റിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പെട്രോൾ ബോംബുകൾ കൊണ്ട് പൊലീസുകാരെ ആക്രമിക്കുകയായിരുന്നെന്നും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പ്രതികളെ വെടിവച്ചു വീഴ്ത്തിയെന്നുമാണ് ഔദ്യോഗിക വിശദീകരണം.
വർഷങ്ങൾക്ക് ശേഷം 2019 ൽ സൈബരാബാദിൽ മൃഗഡോക്ടറായ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത പ്രതിയും എൻകൗണ്ടറിൽ കൊല്ലപ്പെടുന്നു. പ്രതിയെ പിടികൂടി കൊണ്ടുപോകുമ്പോൾ പോലീസുകാരന്റെ ആയുധം തട്ടിപ്പറിച്ച് ആക്രമിക്കാൻ തുനിഞ്ഞ പ്രതിയെ സ്വയരക്ഷാർത്ഥം വെടിവെച്ചു എന്നായിരുന്നു ഇവിടെയും ഔദ്യോഗിക വിശദീകരണം. സംശയിക്കണ്ട പിന്നിൽ അതേ സജ്ജനാർ തന്നെ. അപ്പോഴദ്ദേഹം സൈബരാബാദ് സിറ്റി പോലീസ് കമ്മീഷണർ. അതിക്രൂരമായ കൊലപാതകങ്ങൾ ചെയ്ത പ്രതികളായിരുന്നു രണ്ടു സംഭവങ്ങളിലും കൊല്ലപ്പെട്ടത്. ഇത് സ്വാഭാവിക ഏറ്റുമുട്ടലാണോ അതോ വ്യാജ ഏറ്റുമുട്ടലാണോ എന്നാരും ചോദിച്ചില്ല. രണ്ടിടത്തും സജ്ജനാരെ തേടിയെത്തിയത് പൂച്ചെണ്ടുകൾ, വലിയ സ്വീകരണങ്ങൾ, നായക പരിവേഷം, ഭരണ കൂടത്തിന്റെ മൗനാഭിനന്ദനം. ഇന്ന് തെലങ്കാനാ ട്രാൻസ്‌പോർട്ട് കോർപറേഷന്റെ തലപ്പത്തുള്ള സജ്ജനാർ ഒരുപക്ഷെ തന്റെ കരിയറിന്റെ അവസാന ദിവസങ്ങളിലായിരിക്കാം. പക്ഷെ എന്നെന്നും സജ്ജനാർ അറിയപ്പെടുക സമാനതകളില്ലാത്ത ക്രൂരതകൾക്ക് വിധേയരായ ഇരകൾക്ക് ശരവേഗതയിൽ നീതിനൽകിയ മഹാത്മാവ് എന്നനിലയിലാകും. കൊല്ലപ്പെട്ടവരുടെ ആത്മാക്കൾക്ക് ശാന്തി നൽകിയ പുണ്യ ജന്മം എന്ന നിലയിലായിരിക്കും.