വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ ‘മരിനേര’ പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച് വെനസ്വേലയിൽ നിന്ന് എണ്ണ കടത്താൻ ശ്രമിച്ചു എന്നാരോപിച്ചാണ് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റും കോസ്റ്റ് ഗാർഡും ചേർന്ന് കപ്പൽ കസ്റ്റഡിയിലെടുത്തത്. റഷ്യൻ നാവികസേനയുടെയും മുങ്ങിക്കപ്പലുകളുടെയും സംരക്ഷണം ഈ കപ്പലിനുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, അമേരിക്കൻ സേന കപ്പലിൽ കയറുന്ന സമയത്ത് റഷ്യൻ യുദ്ധക്കപ്പലുകൾ സമീപത്തുണ്ടായിരുന്നില്ല എന്നത് വലിയൊരു സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കി.
നേരത്തെ ‘ബെല്ല 1’ എന്ന് അറിയപ്പെട്ടിരുന്ന ഈ കപ്പൽ 2024 മുതൽ അമേരിക്കയുടെ ഉപരോധ പട്ടികയിലുള്ളതാണ്. ഇറാനിൽ നിന്ന് വെനസ്വേലയിലേക്ക് പോയ കപ്പൽ, അവിടെ എണ്ണ നിറയ്ക്കാൻ സാധിക്കാതെ വന്നതോടെ അറ്റ്ലാന്റിക് സമുദ്രത്തിലൂടെ മടങ്ങിപ്പോകാൻ ശ്രമിക്കുകയായിരുന്നു. ഐസ്‌ലൻഡിലെ അമേരിക്കൻ താവളങ്ങളിൽ നിന്നുള്ള വിമാനങ്ങളും ബ്രിട്ടീഷ് സൈനിക വിഭാഗങ്ങളും കപ്പലിനെ നിരന്തരം നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ വെനസ്വേലൻ തീരത്ത് വെച്ച് ഈ കപ്പലിൽ കയറാൻ അമേരിക്കൻ സേന ശ്രമിച്ചെങ്കിലും ജീവനക്കാർ അത് തടഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കപ്പലിന്റെ പേര് മരിനേര എന്ന് മാറ്റുകയും പുറംഭാഗത്ത് റഷ്യൻ പതാക പെയിന്റ് ചെയ്ത് റഷ്യൻ ഷിപ്പിംഗ് രജിസ്ട്രിയിൽ ഉൾപ്പെടുത്തുകയും ചെയ്തത്.
വെനസ്വേലൻ എണ്ണയുമായി ബന്ധപ്പെട്ട ഉപരോധങ്ങൾ ലോകത്തെവിടെയായാലും കർശനമായി നടപ്പിലാക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി. മരിനേരയ്ക്ക് പുറമെ കരീബിയൻ കടലിൽ വെച്ച് ‘സോഫിയ’ എന്ന മറ്റൊരു എണ്ണക്കപ്പലും അമേരിക്കൻ സേന പിടിച്ചെടുത്തിട്ടുണ്ട്. കുറ്റവാളികൾക്ക് ലോകത്ത് ഒരിടത്തും ഒളിച്ചിരിക്കാൻ കഴിയില്ലെന്നും നാർക്കോ-ഭീകരവാദത്തിനുള്ള ഫണ്ടിംഗ് തടയുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു.
റഷ്യൻ ഔദ്യോഗിക മാധ്യമമായ ആർ.ടി (RT), കപ്പലിന് മുകളിൽ ഹെലികോപ്റ്റർ വട്ടമിട്ടു പറക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു. സിവിലിയൻ കപ്പലിനെതിരെയുള്ള കടന്നുകയറ്റമാണിതെന്നാണ് റഷ്യയുടെ വാദം. കപ്പൽ നിലവിൽ അമേരിക്കൻ സേനയുടെ പൂർണ്ണ നിയന്ത്രണത്തിലാണ്. ഈ സംഭവം അമേരിക്കയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പുതിയ വിള്ളലുകൾ വീഴ്ത്താൻ സാധ്യതയുണ്ട്.

