ഡ്രൈവിങ് ടെസ്റ്റ് കടുപ്പിച്ചതോടെ സംസ്ഥാനത്ത് ഇതരസംസ്ഥാന ലൈസന്‍സ് ഏജന്‍സികള്‍ വിലസുന്നുവെന്ന് പരാതി. മുമ്പും ഇത്തരത്തില്‍ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലൈസന്‍സുകളെടുത്ത് കൊടുക്കുന്ന ഏജൻസികൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ഇവർ കൂടുതൽ സജീവമായെന്നാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ പറയുന്നത്. തമിഴ്‌നാട്, ദില്ലി, ഉത്തർപ്രദേശ്,കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് കൂടുതലും ലൈസന്‍സുകള്‍ കേരളത്തിലേക്ക് വരുന്നത്. ഈ ഇനത്തില്‍ കേരള സര്‍ക്കാരിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമാവുക. ഏത് സംസ്ഥാനത്ത് നിന്നെടുക്കുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍ കൊണ്ടും രാജ്യത്തെവിടെയും വാഹനമോടിക്കാം. മിക്ക സംസ്ഥാനങ്ങളിലും കേരളത്തിൽ നടപ്പിലാക്കുന്നത് പോലുള്ള കര്‍ശനമായ ടെസ്റ്റുകളില്ല എന്നതാണ് ഇതര സംസ്ഥാന ലൈസൻസുകളെ പ്രിയങ്കരമാക്കുന്നത്.
ഇതര സംസ്ഥാന ലൈസന്‍സ് സംഘടിപ്പിച്ച് നല്‍കാന്‍ ഏജന്റുമാരും സജീവമാണ്. ഇതരസംസ്ഥാനങ്ങളില്‍ വാടകയ്ക്ക് താമസിക്കുന്നു എന്ന് വ്യാജമായുള്ള വിലാസം വെച്ചാണ് ലൈസന്‍സ് എടുക്കുന്നത്. ഡ്രൈവിങ് അറിയണമെന്നുപോലും ഇല്ലാതെ ലൈസന്‍സ് എടുത്ത് കൊടുക്കുന്നവരുമുണ്ട്. കേരളത്തില്‍ ഒരു ഡ്രൈവിങ് സ്‌കൂളില്‍പോയി പഠിച്ച് ലൈസന്‍സെടുക്കാന്‍ ശരാശരി 8000 രൂപയാണ് ചെലവ്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് ലൈസന്‍സെടുക്കാന്‍ കമ്മിഷന്‍ ഉള്‍പ്പെടെ 8000 മുതല്‍ 12,000 വരെയാണ് ചെലവ്. 1450 രൂപയാണ് കേരളത്തിലെ ടെസ്റ്റ് ഫീസ്.