ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഡ്രോൺ കണ്ടെത്തി. കഴിഞ്ഞ 16 ദിവസത്തിനിടെ പ്രദേശത്ത് നിന്നും കണ്ടെത്തുന്ന ഏഴാമത്തെ ഡ്രോൺ ആണിത്. എന്നാൽ ഡ്രോൺ കണ്ടെത്തി നിമിഷങ്ങൾക്കുള്ളിൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് അതിനെ നിർവീര്യമാക്കാൻ സൈന്യത്തിന് സാധിച്ചു. ഇതോടെ അതിർത്തിയിൽ കനത്ത ജാഗ്രതയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ജമ്മുവിലെ വ്യോമത്താവളത്തിന് സമീപമാണ് ഇന്ന് ഡ്രോൺ പ്രത്യക്ഷപ്പെട്ടത്. ആന്റി റഡാർ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സൈന്യം ഇത് കണ്ടെത്തിയത്. സെക്കൻഡിൽ ഒൻപത് മീറ്റർ വേഗതയിൽ സഞ്ചരിച്ചിരുന്ന ഡ്രോൺ 3 കിലോമീറ്റർ ഉയരത്തിലാണ് പറന്നിരുന്നത്. അതേസമയം പ്രദേശത്ത് പരിശോധന തുടരുകയാണ്. ഡ്രോണിൽ സ്‌ഫോടക വസ്തുക്കളോ മറ്റെന്തെങ്കിലുമോ ഉണ്ടായിരുന്നോ എന്ന് സുരക്ഷാ സേന പരിശോധിക്കും.
കശ്മീരിലെ തന്നെ അരനിയ സെക്ടറിൽ ചൊവ്വാഴ്ച രാത്രിയും ഡ്രോൺ കണ്ടത്തിയിരുന്നു. ബിഎസ്എഫ് വെടിയുതിർത്തതിന് പിന്നാലെ ഡ്രോൺ അപ്രത്യക്ഷമാവുകയും ചെയ്തു. ഡ്രോൺ നിയന്ത്രിച്ചിരുന്നവർ അതിനെ പിൻവലിക്കുകയായിരുന്നുവെന്നാണ് ബിഎസ്എഫ് പ്രസ്താവനയിൽ അറിയിച്ചത്. ഇതോടെ ജമ്മു പ്രദേശത്ത് സുരക്ഷ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് സൈന്യം. അതേസമയം ഉത്തർ പ്രദേശിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും മൂന്ന് അൽ ഖ്വയിദ ഭീകരരെ ഭീകരവിരുദ്ധ സ്‌ക്വാഡ് പിടികൂടിയിരുന്നു. ഈ സംഭവത്തിലും അന്വേഷണം ഊർജ്ജിതമായി തന്നെ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona