ഇസ്‍ലാമബാദ് : പാക്കിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് ലീഗായ പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ പ്രദർശന മത്സരം നടക്കുന്നതിനിടെ സ്റ്റേഡിയത്തിന് കിലോമീറ്ററുകൾ മാറി ഉഗ്രസ്ഫോടനം. ഇന്ന് ക്വെറ്റയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർക്കു പരുക്കേറ്റു. ഭീകര സംഘടനയായ തെഹ്‍രീകെ താലിബാൻ പാക്കിസ്ഥാൻ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
സ്ഫോടനത്തിൽ പ്രകമ്പനം അനുഭവപ്പെട്ട സ്റ്റേഡിയത്തിലെ പ്രദർശന മത്സരം മുൻകരുതലെന്ന നിലയിൽ താൽക്കാലികമായി നിർത്തിവച്ചു. താരങ്ങളെ ഡ്രസ്സിങ് റൂമിലേക്കു മാറ്റി. അനുമതി ലഭിച്ചതോടെ കൂടുതൽ സുരക്ഷയിൽ മത്സരം വീണ്ടും പുനരാരംഭിച്ചു.
പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം, മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി തുടങ്ങിയവർ മത്സരം വീക്ഷിക്കുന്നതിനായി സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ക്വെറ്റ ഗ്ലാഡിയേറ്റഴ്സും പെഷവാർ സൽമിയും തമ്മിലായിരുന്നു പ്രദർശന മത്സരം നടത്തിയത്.