തിരുവനന്തപുരം: ഇന്നലെ നടന്ന ലോകകപ്പ് ഫൈനൽ മത്സര ആവേശത്തിനിടെ പൊലീസിന് നേരെ ആക്രമണം.സംഘർഷത്തിൽ എസ്.ഐയ്ക്ക് പരിക്കേറ്റു.അക്രമം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശി ജസ്റ്റിനാണ് പിടിയിലായത്. ലോകകപ്പ് ഫുട്ബോൾ മത്സരം കാണാൻ തിരുവനന്തപുരം പൊഴിയൂർ ജംഗ്ഷനിൽ നാട്ടുകാർ സ്ക്രീൻ സ്ഥാപിച്ചിരുന്നു. ഇന്നലെ ധാരാളം ആളുകൾ ഇവിടെ എത്തിയിരുന്നു.ഇതിനിടെയാണ് രാത്രി പതിനൊന്നര മണിയോടെ രണ്ട് യുവാക്കൾ മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കാൻ ആരംഭിച്ചത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊഴിയൂർ പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ ജസ്റ്റിൻ പൊലീസുകാരെയും ആക്രമിക്കുകയായിരുന്നു.
തുടർന്ന് എസ്ഐയെ ചവിട്ടി തറയിൽ തള്ളുകയും തുടർന്ന് കൈയിൽ ചവിട്ടുകയും ചെയ്തു. പൊലീസുകാർ ബലം പ്രയോഗിച്ച് ജസ്റ്റിനെ പിടികൂടി. ഇയാളെ പിന്നീട് പാറശ്ശാല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അക്രമത്തിൽ പരിക്കേറ്റ എസ്.ഐ സജിയെ പാറശ്ശാല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.ഐയ്ക്ക് കൈയ്ക്കും, തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. പ്രതി ജസ്റ്റിൻ പാറശാല പോലീസ് കസ്റ്റഡിയിലാണ്.