ദില്ലി: സുപ്രധാനകേസുകളിലെ വിധികളിലൂടെയും ,നീരീക്ഷണങ്ങളിലൂടെയും എന്നും വാർത്തകളിൽ ഇടം നേടിയ ഡി വൈ ചന്ദ്രചൂഡ് ഇന്ത്യയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. സത്യപ്രതിജ്ഞ ചടങ്ങുകൾ രാഷ്ട്രപതി ഭവനിലാണ് നടന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവായിരുന്നു സത്യവാചകം ചൊല്ലിക്കൊടുത്തത്.
രണ്ട് വർഷം ചന്ദ്രചൂഡ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിൽ ഉണ്ടാകും. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ സേഫ്റ്റിവാല്‍വാണെന്ന ഒറ്റ പരാമർശം മാത്രം മതിയാകും പരമോന്നത നീതി പീഠത്തിന്റെ അടുത്ത തലവനെ വരച്ച് കാട്ടാൻ. തന്റെ പിതാവായിരുന്ന വി വി ചന്ദ്രചൂഡിന്റെ പാത പിന്തുടർന്നാണ് ഡി വൈ ചന്ദ്രചൂഡും നിയമരംഗത്ത് പ്രഗല്ഭയം നേടിയത്.
സ്ത്രീ സ്വാതന്ത്ര്യം , ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശം,പൗരന്റെ സ്വകാര്യത, ആധാര്‍ നിയമം, വിവാഹേതര ലൈംഗിക ബന്ധം, ശബരിമല സ്ത്രീ പ്രവേശനം തുടങ്ങി സുപ്രീ കോടതി ഭരണഘടനാ ബഞ്ച് പുറത്തിറക്കിയ സുപ്രധാന വിധികളില്‍ എല്ലാം ചന്ദ്രചൂഡിന്റെ വ്യത്യസ്തമായ കയ്യൊപ്പുണ്ടായിരുന്നു. സ്ത്രീകളുടെ ആരാധനാവകാശത്തെ ഇല്ലാതാക്കാന്‍ മതങ്ങള്‍ക്ക് കഴിയില്ലെന്ന് ശബരിമലയിലെ സ്ത്രീപ്രവേശന വിധിയിലെ പരാമർശവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് സ്വവർഗ്ഗരതി ക്രിമിനൽ കുറ്റമല്ലാതാക്കിയ സുപ്രധാന വിധിയിലും ചന്ദ്രചൂഡിന് പങ്കാളിത്തമുണ്ടായിരുന്നു.