പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകളാണെന്ന് ഡിവൈഎഫ്ഐ നേതാവ് പി എ മുഹമ്മദ് റിയാസ്. അറസ്റ്റിലായവർ മാവോയിസ്റ്റുകളാണ് എന്ന കാര്യത്തിൽ തനിക്ക് സംശയം ഒന്നുമില്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഇരുവരും സിപിഎം പ്രവർത്തകരാണെന്നുള്ള സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവനയെ തള്ളിക്കൊണ്ടാണ് മുഹമ്മദ് റിയാസ് രംഗത്തെത്തിയിരിക്കുന്നത്. ചാനൽ ചർച്ചയിലായിരുന്നു റിയാസിന്റെ പ്രതികരണം.
വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ കേസ് ചുമത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ പി മോഹനൻ ഇരു വിഭാഗങ്ങളുടേയും വാദം കേൾക്കാൻ കഴിഞ്ഞില്ലെന്നും പറഞ്ഞിരുന്നു. വിദ്യാർത്ഥികളുടെ വാദം കേട്ടാൽ മാത്രമേ ഇരുവരും ഏതെങ്കിലും തരത്തിലുള്ള ബന്ധത്തിൽ വീണുപോയിട്ടുണ്ടെയെന്ന് വ്യക്തമാകുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
പിടിയിലായ വിദ്യാർത്ഥികൾ കുഞ്ഞാടുകളല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. ഈ നിലപാടിനെയാണ് കോഴിക്കോട് ജില്ലാ സെക്രട്ടറി തള്ളിപ്പറഞ്ഞത്. കേസ് അന്വേഷണം പൂർത്തിയായാൽ മാത്രമേ ഇതിൽ അഭിപ്രായം പറയാൻ സാധിക്കൂ എന്നും പി മോഹനൻ പറഞ്ഞു.
അലനും താഹയും അറസ്റ്റിലായത് ചായകുടിക്കാൻ പോയപ്പോഴല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. യുഎപിഎ കേസിൽ അറസ്റ്റിലായവർക്ക് മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നായിരുന്ന് സിപിഎം നേതാവ് പി ജയരാജൻ കോഴിക്കോട് പറഞ്ഞിരുന്നു. സമാന അഭിപ്രായമാണ് എല്ലാവർക്കും ഉള്ളതെന്നാണ് മുഹമ്മദ് റിയാസ് ചാനൽ ചർച്ചയിൽ പറഞ്ഞത്.