തിരുവനന്തപുരം: പി ആർ എസ് ആശുപത്രിയിൽ അത്യാധുനിക മാമോഗ്രാം മെഷീൻ ഉദ്‌ഘാടനം ബുധനാഴ്ച്ച. ക്ലിനിക്കൽ ഓപ്പറേഷൻസ് തലവൻ ഡോ. കെ രാമദാസ് രാവിലെ 11.30 ന് ഉദ്‌ഘാടനം നിർവ്വഹിക്കും. ലോകോത്തര ആധുനിക ചികിത്സാ സൗകര്യങ്ങൾക്ക് പേരുകേട്ട ആതുരാലയമാണ് തലസ്ഥാനത്തെ പി ആർ എസ് ആശുപത്രി. നേരത്തെ കണ്ടെത്തി ഫലപ്രദമായ ചികിത്സ ഉറപ്പുവരുത്തി ക്യാന്സറിനോട് പൊരുതാൻ കഴുയുന്ന ഉപകരണമാണ് മാമോഗ്രാം മെഷീൻ. ഇന്ന് വിപണിയിൽ ലഭ്യമായതിൽ വച്ച് ഏറ്റവും ആധുനികമായ ഇറ്റാലിയൻ മെഷീനാണ് പി ആർ എസ് തിരുവനന്തപുരത്ത് എത്തിച്ചിരിക്കുന്നത്.
സ്‌തനാർബുദം കണ്ടെത്താനുള്ള പരിശോധനയാണ് മാമോഗ്രാം. സ്ത്രീകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കാന്‍സര്‍ കേസുകളില്‍ കൂടുതലും ബ്രെസ്റ്റ് കാന്‍സര്‍ അഥവാ സ്‌തനാര്‍ബുദമാണ്. ലോകാരോഗ്യസംഘടനയുടെ 2020 ലെ കണക്കുപ്രകാരം 20 ലക്ഷത്തിലധികം സ്ത്രീകളില്‍ സ്തനാര്‍ബുദം സ്ഥിരീകരിച്ചിട്ടുണ്ട്. ആറുലക്ഷത്തിലധികം സ്ത്രീകള്‍ സ്തനാര്‍ബുദം മൂലം മരണപ്പെട്ടിട്ടുമുണ്ട്. ഇന്ത്യയിലും സ്ത്രീകൾക്ക് ബാധിക്കുന്ന അർബുദത്തിൽ പ്രധാനി സ്തനാര്‍ബുദം തന്നെയാണ്.
നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫോമാറ്റിക്‌സ് ആന്‍ഡ് റിസര്‍ച്ചിന്റെ നാഷണല്‍ കാന്‍സര്‍ രജിസ്ട്രി പ്രോഗ്രാം റിപോര്‍ട്ട് പ്രകാരം 2020-ല്‍ ഇന്ത്യയില്‍ രണ്ട് ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം സ്ഥിരീകരിച്ചിട്ടുണ്ട്. 76,000-ലധികം മരണങ്ങളും സംഭവിച്ചിട്ടുണ്ട്. 2025 ആകുമ്പോഴേക്കും സ്തനാര്‍ബുദബാധിതരുട എണ്ണം 2.3 ലക്ഷമാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്തനാര്‍ബുദം ആരംഭത്തിലേ കണ്ടുപിടിക്കുന്നതിലാണ് കാര്യമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കൃത്യമായ ചികിത്സാരീതിയും കൂടിയാകുമ്പോള്‍ സ്തനാര്‍ബുദം മാറ്റിയെടുക്കാവുന്നതേയുള്ളൂവെന്നും ഡോക്ടര്‍മാര്‍ ഉറപ്പുപറയുന്നുണ്ട്. നാല്‍പ്പതാമത്തെ വയസ്സുമുതല്‍ സ്ത്രീകള്‍ മാമോഗ്രാമുകള്‍ ചെയ്ത് തുടങ്ങണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മുമ്പ് യുഎസ് പ്രിവന്റീവ് ടാസ്‌ക് ഫോഴ്‌സ് ഡ്രാഫ്റ്റ് റെക്കമെന്റേഷനില്‍ പറഞ്ഞതുപ്രകാരം 50 വയസ്സുമുതലാണ് മാമോഗ്രാം ചെയ്തുതുടങ്ങേണ്ടത്.