ഇന്തോനേഷ്യ: ഇന്തോനേഷ്യയിലെ ബാലി ദ്വീപിൽ ഭൂകമ്പം. ഇന്ന് പുലര്‍ച്ചെ റിക്ടര്‍ സ്‌കെയിലില്‍ 4.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മൂന്ന് പേര് മരിച്ചതായി റിപ്പോർട്ട്.
കൊവിഡ് പ്രതിസന്ധിക്ക് ശേഷം ദ്വീപ് ടൂറിസത്തിനായി തുറന്നു കൊടുത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഭൂകമ്പം ഉണ്ടായത്.
തുറമുഖ നഗരമായ ബാലിയില്‍ നിന്നും 62 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ ഏജന്‍സി അറിയിച്ചു.
4.3 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ചലവുമുണ്ടായതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് പേര്‍ മരിക്കുകയും മൂന്ന് ഗ്രാമങ്ങള്‍ ഒറ്റപ്പെടുകയും , സമീപത്തുള്ള ജില്ലയില്‍ വീടുകളും ക്ഷേത്രങ്ങളും തകരുകയും ചെയ്തു. ഇവിടെ വീടിന്റെ അവശിഷ്ടങ്ങള്‍ വീണ് മൂന്ന് വയസ്സുകാരി മരിച്ചു.
കൊവിഡ് പ്രതിസന്ധി ഒഴിഞ്ഞതിനെ തുടര്‍ന്ന്, ഒന്നര വര്‍ഷത്തിന് ശേഷം കഴിഞ്ഞ വ്യാഴാഴ്ചയാണ് ബാലി അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തത്.
അതേസമയം ഭൂകമ്പങ്ങൾ സ്ഥിരമായ ഇന്തോനേഷ്യയില്‍ കഴിഞ്ഞ ജനുവരിയിലുണ്ടായ ഭൂകമ്പത്തിൽ 105 പേര്‍ മരിക്കുകയും 6500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.