കൊച്ചി: സംസ്ഥാനത്ത് ആദ്യമായി കൃത്രിമ ഹൃദയം വച്ചു പിടിപ്പിച്ചുള്ള ശസ്ത്രക്രിയ വിജയകരം. കൊച്ചിയിലെ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ആറു വര്‍ഷമായി ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി )എന്ന ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന 61 വയസ്സുള്ള സ്ത്രീയിലാണ് വിജയകരമായി എല്‍വിഎഡി അഥവാ കൃത്രിമ ഹൃദയം വച്ചുപിടിപ്പിച്ചത്.
കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. ഡി.എസ്. സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കൃത്രിമ ഹൃദയം വച്ചു പിടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ചുരുക്കം ആശുപത്രികളിൽ മാത്രമാണ് ഇത്തരത്തിലുള്ള ശസ്ത്രക്രിയ നടത്തിയിട്ടുള്ളത്. രണ്ടാം തലമുറ വെന്റ്‌റിക്യൂലര്‍ അസിസ്റ്റ് ഉപകരണമായ ഹാര്‍ട്ട്‌മേറ്റ് 2 ആണ് രോഗിയില്‍ ഇംപ്ലാന്റ് ചെയ്തിട്ടുള്ളത്. ഇതിന്റെ സഹായത്തോടെ രോഗിയ്ക്ക് ഇനി മെച്ചപ്പെട്ടതും ദീര്‍ഘവും സാധാരണവുമായ ജീവിതം സാധ്യമാകുമെന്ന് രോഗിയെ ചികിത്സിച്ച മെഡിക്കല്‍ ടീമംഗങ്ങള്‍ അറിയിച്ചു.