ഇസ്ലാമബാദ്: ചരിത്രത്തിൽ ഇന്നുവരെയില്ലാത്ത വിധമുള്ള സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് നട്ടംതിരിയുകയാണ് പാകിസ്ഥാൻ. രാജ്യത്തിന്റെ പൊതുകടവും മറ്റ് ബാധ്യതകളും 130 ബില്യൺ ഡോളർ കടന്നിരിക്കുന്നു. ജിഡിപി യുടെ 95.39% ശതമാനമാണ് പൊതുകടം. പണപ്പെരുപ്പം കഴിഞ്ഞ 48 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം 42.9 ശതമാനമാണ്. പലിശ നിരക്കും ഇന്ധനവിലയും പലവട്ടം ഉയർത്തിക്കഴിഞ്ഞു. അന്താരാഷ്‌ട്ര സഹായത്തിലാണ് പാകിസ്ഥാന്റെ ഏക പ്രതീക്ഷ. ഈയവസരത്തിൽ സാമ്പത്തിക പ്രതിസന്ധി പാക്‌സൈന്യത്തെ ബാധിച്ചതായുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്.
7.5 ബില്യൺ ഡോളറാണ് പാകിസ്ഥാന്റെ നടപ്പുവർഷത്തെ പ്രതിരോധ ബജറ്റ്. ഇത് രാജ്യത്തിന്റെയാകെ ചെലവുകളുടെ 16 ശതമാനമാണ്. വെറും രണ്ട് ശതമാനം മാത്രം ജിഡിപി വളർച്ച രേഖപ്പെടുത്തുന്ന പാകിസ്ഥാനെ ബാധിച്ചിട്ടുള്ള സാമ്പത്തിക പ്രതിസന്ധി പ്രതിരോധ ബജറ്റിനെയും വല്ലാതെ ബാധിച്ചിട്ടുണ്ട്. ശമ്പളവും ഭക്ഷണവും സൈനിക യൂണിറ്റുകളിൽ മുടങ്ങുന്നുവെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. സൈനികൾക്കുള്ള ഭക്ഷ്യ വിതരണത്തിൽ വലിയ കുറവ് വരുത്തി. ശമ്പളവും ഭക്ഷ്യവസ്തുക്കളും മുടങ്ങുന്ന സാഹചര്യം സൈന്യത്തിന്റെ പ്രവർത്തനത്തിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതായി ഡിജിഎംഒ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. പ്രത്യേകിച്ചും അതിർത്തി മേഖലകളിൽ സൈനിക യൂണിറ്റുകൾ പ്രതിസന്ധിയിലാണ്. അഫ്‌ഗാൻ അതിർത്തി പ്രദേശങ്ങളിൽ താലിബാൻ ഭീകരർ വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. ഇന്ത്യൻ അതിർത്തികളിൽ സ്ഥിതി ശാന്തമാണെങ്കിലും പാകിസ്ഥാന് വലിയ ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ സാമ്പത്തിക പ്രതിസന്ധി കാരണം രാജ്യസുരക്ഷ അപകടത്തിലാണെന്ന് പ്രതിരോധ വിദഗ്ദ്ധർ വിലയിരുത്തുന്നുണ്ട്,