കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്നും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യൽ. ഇന്നലെയും ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. മാരത്തോൺ ചോദ്യം ചെയ്യൽ രണ്ടാം ദിവസവും തുടരുകയാണ്. യൂണിറ്റാക് എം ഡി സന്തോഷ് ഈപ്പനെ ഇതേ മാതൃകയിൽ ഒന്നിലധികം ദിവസങ്ങൾ ചോദ്യം ചെയ്തിരുന്നു. തുടർന്ന് മറ്റ് പ്രതികളായ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും സന്ദീപിനെയും ചോദ്യം ചെയ്തശേഷമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. കോഴയിടപാടുകളെ കുറിച്ചുള്ള നിരവധി തെളിവുകൾ ഇ.ഡി ശേഖരിച്ച് കഴിഞ്ഞതായും ഇതിന്മേലാണ് ചോദ്യം ചെയ്യൽ തുടരുന്നതെന്നുമാണ് സൂചന.
യു എ ഇ റെഡ്‌ക്രോസിന്റെ സാമ്പത്തിക സഹായത്തോടെ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പാർപ്പിട സമുച്ചയത്തിന്റെ കരാർ ലഭിക്കാനായി കോടികൾ കോഴ നൽകിയതായാണ് യൂണിറ്റാക് എം ഡി അവകാശപ്പഇടുന്നത്. മുഖ്യപ്രതികളായ സ്വപ്നാ സുരേഷും സരിത്തും സന്ദീപ് നായരും ഇത് ശരിവച്ചിട്ടുണ്ട്. ഇതിൽ ഒരു കോടി രൂപ സ്വപ്നയുടെ ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെത്തിയിരുന്നു. ബാക്കി കോഴപ്പണം ആരുടെയൊക്കെ കൈകളിലെത്തി എന്നതിന്റെ അന്വേഷണമാണ് നടക്കുന്നത്.